പുതിയ സ്വകാര്യതാ നയം മെയ് 15 വരെ നടപ്പാക്കില്ലെന്ന് വാട്സ്അപ്പ്
WhatsApp
വിവാദമായ സ്വകാര്യതാ നയം നടപ്പാക്കുന്നതിൽനിന്ന് പിന്മാറി വാട്സ്അപ്പ്. പ്രതിഷേധങ്ങൾ ശക്തവും വ്യാപകവും ആയതിനെ തുടർന്നാണ് നേരത്തേ എടുത്ത തീരുമാനത്തിൽ നിന്ന് പിൻവലിയാൻ കമ്പനി തീരുമാനിച്ചത്. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവർക്ക് ഫെബ്രുവരി 8-നു ശേഷം ആപ്പ് ഉപയോഗിക്കാൻ കഴിയില്ലായിരുന്നു. എന്നാൽ പുതിയ തീരുമാനപ്രകാരം സമയം മെയ് 15 വരെ നീട്ടി നൽകിയിരിക്കുകയാണ്.WhatsApp
കിംവദന്തികൾ പരന്നതിനെത്തുടർന്ന് ഉപയോക്താക്കൾക്ക് ഒട്ടേറെ തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും അത് നീക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അതുവരെ നയം നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കുകയാണെന്നുമാണ് കമ്പനിയുടെ പുതിയ പ്രസ്താവനയിൽ പറയുന്നത്.
പുതിയ പ്രൈവസി പോളിസി പുറത്തുവന്ന ദിവസംമുതൽ തുടക്കമിട്ട വാട്സ്അപ്പിനെതിരെയുള്ള ഉപയോക്താക്കളുടെ പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുകയാണ്. ആപ്പ് ബഹിഷ്കരണ ആഹ്വാനം ശക്തമായതോടെ ലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് കമ്പനിക്ക് നഷ്ടമായത്. എതിരാളികളായ ടെലഗ്രാം, സിഗ്നൽ എന്നിവയാണ് പ്രധാനമായും നേട്ടങ്ങൾ കൊയ്തത്.
അവസരം മുതലാക്കി വിദ്വേഷ പ്രചാരണവുമായി എതിരാളികൾ രംഗത്തുവന്നതോടെ വാട്സ്അപ്പ് അപകടം തിരിച്ചറിഞ്ഞു. മുഖം മിനുക്കൽ നടപടികളായിരുന്നു പിന്നീടങ്ങോട്ട്. എതിരാളികൾ പ്രചരിപ്പിക്കുന്നതുപോലെ കമ്പനി ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സ്വന്തം കമ്പനികളുമായി വ്യക്തിഗത വിവരങ്ങൾ പങ്കുവെയ്ക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന വാദവുമായി രംഗത്തെത്തി. വ്യക്തിഗത കോളുകളോ ചാറ്റുകളോ കൈമാറില്ല, അവ എൻഡ്-റ്റു-എൻഡ് എൻക്രിപ്റ്റഡ് ആയി തുടരും എന്നെല്ലാം നിലപാട് പുതുക്കി.
എന്നാൽ ബഹിഷ്കരണ ആഹ്വാനം തുടരുകയും ഉപയോക്തൃ അടിത്തറയിൽ കാര്യമായ വിള്ളലുകൾ സംഭവിക്കുകയും ചെയ്തതോടെയാണ് പുതിയ നീക്കവുമായി കമ്പനി രംഗത്ത് വന്നത്. വാട്സ്അപ്പിൻ്റെ സ്വകാര്യതാ നയത്തെപ്പറ്റി വിശദമായി പരിശോധിക്കാൻ പാർലമെൻ്ററി കാര്യ സമിതി തീരുമാനിച്ചതിനു പിന്നാലെയാണ് മൂന്നു മാസത്തേക്ക് കൂടി തീരുമാനം നീട്ടി വെയ്ക്കാനുള്ള പ്രഖ്യാപനം വന്നിട്ടുള്ളത്.