താലിബാനെ ആര് വിശ്വസിക്കും?
താലിബാൻ ഇപ്പോള്‍ പറയുന്ന സ്ത്രീസമത്വവും സമാധാനവും എല്ലാം നാളെയും അവര്‍ തുടരുമെന്ന് എന്താണ് ഉറപ്പ്? ഏഷ്യാനെറ്റ് ന്യൂസില്‍ കഴിഞ്ഞ ദിവസം ഈ വിഷയം ന്യൂസ് അവറില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ പങ്കെടുത്ത നയതന്ത്ര വിദഗ്ധനായ വേണുരാജാമണിയും മാധ്യമപ്രവര്‍ത്തകരും എല്ലാം പങ്ക് വെച്ചത് ഈ ആശങ്ക തന്നെയാണ്.
താലിബന്‍ എന്നത് ഒരു പ്രസ്ഥാനമല്ല, ഒരാശയമാണ് എന്ന കാര്യമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ജര്‍മ്മന്‍ ടി.വിയിലെ മാധ്യമപ്രവര്‍ത്തകനായ പി.എം.നാരായണന്‍ വ്യക്തമാക്കിയത്. അതുകൊണ്ട് ഇവരുടെ പ്രവൃത്തിയും പ്രവചനാതീതമായിരിക്കും എന്നുറപ്പാണ്. താലിബാന്‍ ഭരണം പിടിച്ച ആദ്യ ദിനങ്ങളിലെ ഭയപ്പാടൊന്നും ഇന്നലെ ജനങ്ങളില്‍ കാണുന്നില്ലെന്ന കാര്യം ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ എല്ലാം പങ്ക് വെച്ചത് ആശ്വാസകരമായി തോന്നി. സംസ്ഥാനത്തെ ഒരിക്കലും നന്നാകാത്ത രാഷ്ട്രീയക്കാര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളേക്കാള്‍ ഏറെ ഫലപ്രദമാണ് ഇത്തരത്തില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന പരിപാടികള്‍.
കാബൂളില്‍ നിന്ന് ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുമ്പോഴും ഒരു ചോദ്യം അവശഷിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന്
അമേരിക്കന്‍ സൈന്യം സെപ്തംബറിനുമുമ്പ് ഒഴിഞ്ഞ് പോകുമെന്നത് വളരെ നേരത്തെ എല്ലാവരും അറിഞ്ഞിരുന്നതല്ലേ, എന്നിട്ടും അവിടെ എത്ര ഇന്ത്യാക്കാരുണ്ട് എന്നകാര്യത്തില്‍ പോലും വിദേശകാര്യ വകുപ്പിന് കൃത്യമായ കണക്കില്ലെന്നത് ആശ്ചര്യകരമാണ്. രണ്ട് മാസം മുമ്പ് തന്നെ താലിബാന്‍ പല ജില്ലകളുടേയും ഭരണം പോലും പിടിച്ചെടുത്തിരുന്നു.
കുവൈറ്റിനെ ഇറാഖ് ആക്രമിച്ച സമയത്ത് ഇന്നത്തെ പോലെ സാങ്കേതിക സംവിധാനങ്ങള്‍ പോലും ഇല്ലാതിരുന്ന ഒരു കാലത്ത് എയര്‍ഇന്ത്യ എത്ര അനായാസമായിട്ടാണ് കുവൈറ്റിലെ ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചതെന്ന് ഈ ചര്‍ച്ച കാണുമ്പോള്‍ ഓര്‍ത്തുപോയി. അന്ന് കേന്ദ്രമന്ത്രിമാരായിരുന്ന ഐ.കെ.ഗുജ്‌റാളും കെ.പി.ഉണ്ണികൃഷ്ണനും നേരിട്ട് എത്തിയാണ് ഇന്ത്യാക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കിയത്. കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരെല്ലാം രാജ്യത്ത് തിരിച്ചെത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ അവിടെയുള്ള ഇന്ത്യാക്കാരെ തിരികെയെത്തിക്കുന്ന കാര്യത്തില്‍ ആര് ഏകോപനം നടത്തും എന്നതും ഒരു പ്രധാന വിഷയമാണ്.
അഫ്ഗാനിസ്ഥാനില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കാന്‍ വരെ കോടിക്കണക്കിന് രൂപ ചെലവാക്കിയത് ഇന്ത്യാ ഗവണ്‍മെന്റാണ്. ആ മന്ദിരമൊക്കെ ഇനി താലിബാന്റെ ഓഫീസായി പ്രവര്‍ത്തിക്കുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്. അഫ്ഗാനിസ്ഥാനില്‍ ഡാമുകളുടേയും സ്‌ക്കൂളുകളുടേയും നിര്‍മ്മാണത്തിന് ഇന്ത്യ വന്‍ തോതിലാണ് സാമ്പത്തിക സഹായം നല്‍കിയതും. ഒരു കാര്യം ഉറപ്പാണ്, അഫ്ഗാനിസ്ഥാന്റെ ഭാവി നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ പ്രവര്‍ത്തനം ഇന്ത്യയെ പോലെയുള്ള രാജ്യങ്ങള്‍ക്ക് നേരേ തിരിച്ചുവിടുമോ എന്നതും കാത്തിരുന്ന് കാണാം.