കാർഷിക നിയമങ്ങൾ റദ്ദാക്കാതെ കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് പ്രക്ഷോഭകർ
Famer Protest
കർഷക വിരുദ്ധമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാതെ തങ്ങൾ കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് പ്രക്ഷോഭകർ. നിയമങ്ങൾ റദ്ദാക്കുംവരെ സമരം പിൻവലിക്കാനോ വീടുകളിലേക്ക് മടങ്ങാനോ ഉദ്ദേശിക്കുന്നില്ല. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. യാതൊരു ചർച്ചയും നടത്താതെ ഏകപക്ഷീയമായി അടിച്ചേല്പിച്ച നിയമങ്ങൾ പിൻവലിക്കുകയാണ് വേണ്ടത്.Famer Protest
ഡൽഹിയിൽ കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും വയോജനങ്ങളാണ്. ആരോഗ്യ പ്രവർത്തകർ കഴിഞ്ഞാൽ കോവിഡ് വാക്സിൻ ലഭിക്കാൻ മുൻഗണനയുള്ള വിഭാഗത്തിൽപ്പെട്ടവരാണ് സമരക്കാരിൽ ഏറിയപങ്കും. നിയമങ്ങൾ റദ്ദാക്കാതെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാനോ വാക്സിൻ കുത്തിവെപ്പ് എടുക്കാനോ തങ്ങൾ ഒരുക്കമല്ല എന്ന പ്രഖ്യാപനം സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കും എന്നത് ഉറപ്പാണ്.
പ്രക്ഷോഭകരിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെടാത്തത് കർഷകർ എടുത്തുകാണിക്കുന്നുണ്ട്. സമരത്തിൻ്റെ തുടക്കം മുതൽ തങ്ങളുണ്ട്. ശാരീരിക അകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഇവിടെ അപ്രായോഗികമാണ്. എന്നിട്ടും നൂറു കണക്കിന് പേരടങ്ങുന്ന തങ്ങളുടെ കൂട്ടങ്ങളിൽ ആർക്കും കോവിഡ് ബാധിച്ചിട്ടില്ല.
റിപ്പബ്ലിക് ദിനത്തിൽ നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്റ്റർ റാലിയുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ വ്യക്തമാക്കി. സമാധാനപരമായി സംഘടിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. ഭരണഘടന നിലവിൽ വന്ന ദിവസമാണ് ജനുവരി 26. പൗരന് സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം മൗലികമാണ്. അതിന് തടയിടാൻ ആർക്കുമാവില്ല. ട്രാക്റ്റർ റാലിയുമായി മുന്നോട്ട് പോവും.