ടൂറിസം മേഖലയില്‍ സ്ത്രീ സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നൽകും
ടൂറിസം മേഖലയില് സാധാരണക്കാരായ സ്ത്രീകള്ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിനായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില് നിരവധി പദ്ധതികള് ആരംഭിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയില് അറിയിച്ചു. ഇതിനായി പേപ്പർ ബാഗുകൾ, തുണിസഞ്ചികൾ, വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കൾ, മുള, ഈറ എന്നിവ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിര്മ്മിക്കുന്നതിന് പരിശീലനം നല്കുന്നുണ്ട്.
നിലവിൽ 14 ജില്ലകളിലായി ആർ ടി മിഷനിൽ രജിസ്റ്റര് ചെയ്തിട്ടുള്ള 16345 യൂണിറ്റുകളിൽ 83 ശതമാനം യൂണിറ്റുകൾ സ്ത്രീകളുടെ ഉടമസ്ഥതയിലുളളതോ, സ്ത്രീകൾ നയിക്കുന്നതോ ആണെന്ന് യു. ആര്‍ പ്രദീപിന്റെ ചോദ്യത്തിന് ഉത്തരമായി മന്ത്രി വ്യക്തമാക്കി.
മിഷൻ പ്രവർത്തനം ആരംഭിച്ചതിനു ശേഷം 2017 ആഗസ്റ്റ് മാസം മൂതൽ 2019 സെപ്റ്റംബർ വരെ 14.65 കോടി രൂപയുടെ വരുമാനം ആർ ടി മിഷനിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന യൂണിറ്റുകൾക്കുണ്ടായിട്ടുണ്ട്. ഇതിൽ സ്ത്രീകള്‍ നയിക്കുന്ന യൂണിറ്റുകളില്‍ ലഭിച്ചിരിക്കുന്ന വരുമാനം 11 കോടി രൂപയോളമാണ്.
ടൂറിസം വകുപ്പിന്റെ ക്ലീൻ ഡസ്റ്റിനേഷൻ ക്യാംപെയ്ൻ പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീ മിഷൻ വോളന്റിയർ മുഖേനയാണ് എല്ലാ ജില്ലകളിലും നടന്നു വരുന്നത്. കൂടാതെ, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ടൂറിസം സ്റ്റാളുകളുടെയും മറ്റും നടത്തിപ്പു ചുമതലയും കുടുംബശ്രീ മിഷൻ മുഖേന സ്ത്രീകള്‍ക്കാണ് നല്‍കിയിട്ടുളളത്.
വീട്ടമ്മമാരുടെ കൈപ്പുണ്യം സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്ന എക്സ്പീരിയന്‍സ് എത്നിക് കുസിന്‍ പദ്ധതി വഴി കേരളത്തിന്റെ തനത് വിഭവങ്ങള്‍ രുചികരമായും വൃത്തിയോടെയും സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 14 ജില്ലകളില്‍ നിന്നായി 2012 വീട്ടമ്മമാരാണ് ഈ പദ്ധതിയില്‍ പങ്കാളികളായിരിക്കുന്നത്. പരിശീലനം നല്‍കിയാണ് ഇവരെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
520 ടൂറിസം പദ്ധതികള്‍
520 ടൂറിസം പദ്ധതികള്‍ക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ ഇതേവരെ അനുമതി നല്‍കിയതായി മന്ത്രി പറഞ്ഞു. മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി, മുസിരിസ് ഹെറിറ്റേജ് – തലശ്ശേരി ഹെറിറ്റേജ് പദ്ധതികളുടെ രണ്ടാം ഘട്ടം, ആലപ്പുഴ ഹെറിറ്റേജ് പദ്ധതി, ആലപ്പുഴ ഹൗസ് ബോട്ട് ട്രാക്കിംഗ് സിസ്റ്റം, ഗ്രീന്‍ കാര്‍പറ്റ് പദ്ധതി, ചടയമംഗലത്തെ ജടായുപ്പാറ ടൂറിസം പദ്ധതി, ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതി, ഉത്തരവാദിത്ത ടൂറിസം പദ്ധതി, ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതി, കോവളം, ശംഖുമുഖം, വേളി, വര്‍ക്കല എന്നിവിടങ്ങളില്‍ സമഗ്ര വികസന പദ്ധതി, ധര്‍മ്മടം- മുഴുപ്പിലങ്ങാട് ബീച്ചുകളുടെ സമഗ്ര വികസന പദ്ധതി എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
ഇതിന് പുറമെ തലശ്ശേരി പൈതൃക പദ്ധതിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും,. സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ നവീകരണ പദ്ധതികള്‍ നടപ്പാക്കുകയും, അഡീഷണല്‍ ബ്ലോക്കുകള്‍ നിര്‍മ്മിക്കുകയും ചെയ്തുവെന്നും നിയമസഭയില്‍ മന്ത്രി അറിയിച്ചു.