സ്വാര്‍ത്ഥ താല്പര്യങ്ങളോടെ പരാതി നല്‍കുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്ന് വനിതാ കമ്മീഷന്
സ്വാര്‍ത്ഥ താല്പര്യങ്ങളോടെ പരാതിയുമായി വനിതാ കമ്മീഷനെ സമീപിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണെന്ന് വനിതാ കമ്മീഷന്. കുറുക്ക് വഴിയില്‍ വിജയം നേടുന്നതിനായി ഇത്തരം പരാതികള്‍ നല്‍കുന്നത് നീതിക്ക് അര്‍ഹരായ സ്ത്രീ സമൂഹത്തോട് ചെയ്യുന്ന ദ്രോഹമാണെന്നും വനിതാ കമ്മീഷന് അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.
തൈക്കാട് റെസ്റ്റ്ഹൗസില്‍ നടന്ന അദാലത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന് അംഗം. പരാതികള്‍ കമ്മീഷനില്‍ വെച്ച് പരിഹരിക്കപ്പെടുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍. മാസത്തില്‍ മൂന്ന് തവണ അദാലത്ത് നടത്തേണ്ട സാഹചര്യമാണുള്ളത്. തിരുവനന്തപുരത്തെ സ്ത്രീകള്‍ സാമൂഹ്യബോധം കൂടുതലുളളവരാണ്. അതിലുപരി പരിഹാരം തേടാന്‍ കമ്മീഷനിലൂടെ കഴിയുമെന്ന വിശ്വാസവുമുണ്ട്. എന്നാല്‍ ഇത് സ്വാര്‍ത്ഥമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും കമ്മീഷന് അംഗം വിശദീകരിച്ചു. വ്യാജപരാതികള്‍ കാരണം കമ്മീഷന് സാമ്പത്തിക നഷ്ടമുള്‍പ്പെടെ ഉണ്ടാവുന്നുണ്ട്.
വിവാഹിതയായ മകള്‍ക്ക് അമ്പത് ലക്ഷം രൂപ ചെലവില്‍ വീട് വാങ്ങി നല്‍കിയിട്ടും അത് വിറ്റ് വിധവയായ അമ്മയോടൊപ്പം അവരുടെ സ്വകാര്യത മാനിക്കാതെ അവരെ ക്രൂരമായി ദ്രോഹിച്ച് ജീവിക്കുന്ന മകള്‍ അമ്മക്കെതിരെ തന്നെ പരാതി നല്‍കിയതിനും അദാലത്ത് സാക്ഷ്യം വഹിച്ചു. അമ്മയുടെ ബാക്കിയുളള സ്വത്തുക്കള്‍ കൂടി വേണമെന്നായിരുന്നു മകളുടെ ആവശ്യം. അമ്മ തന്നെയും ഭര്‍ത്താവിനെയും ദ്രോഹിക്കുന്നതായി കാണിച്ചാണ് മകള്‍ ഈ ആവശ്യം നേടിയെടുക്കുന്നതിന് പരാതി നല്‍കിയത്. എന്നാല്‍ അദാലത്തിനിടെ രണ്ട് കക്ഷികളോടും സംസാരിച്ചപ്പോള്‍ കമ്മീഷന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. മകള്‍ നല്കിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. മാത്രമല്ല വീട്ടിലെ മുഴുവന്‍ ജോലികളും മകള്‍ അമ്മയെ കൊണ്ട് ചെയ്യിക്കുന്നതായും കമ്മീഷന് മനസ്സിലായി. മകളെ കമ്മീഷന് താക്കിത് ചെയ്തു.
ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി കമ്പനി മോശം പ്രകടന റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് കമ്പനിയിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ ലൈംഗിക പീഡനം ഉള്‍പ്പെടെ ആരോപിച്ച് നല്കിയ പരാതിയിലും കഴമ്പില്ലെന്ന് കമ്മീഷന് ബോധ്യപ്പെട്ടു.
വിദേശത്ത് വെച്ച് മരണപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹം കൊണ്ടുവരാനെന്ന പേരില്‍ യുവതിയെ കൊണ്ട് വെള്ളപേപ്പറില്‍ ഒപ്പിടീച്ച ബന്ധു ഭര്‍ത്താവിന്റെ മുഴുവന്‍ സാധനങ്ങളും കൈക്കലാക്കിയെന്ന യുവതിയുടെ പരാതിയില്‍ നെടുമങ്ങാട് ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് തേടാനും കമ്മീഷന് തീരുമാനിച്ചു.
കോര്പ്പറേഷന് സ്റ്റോപ്പ്മെമോ കൊടുത്തിട്ടും അയല്‍വീടിനോട് ചേര് ന്ന് മതില് കെട്ടുകയും കാര്യങ്ങള്‍ അന്വേഷിക്കാന്‍ വിളിച്ച വനിതാകമ്മീഷന് അംഗത്തോട് സ്ത്രീകള്‍ പരാതി നല്കി സമയം കളയുന്നവരാണെന്നും പറഞ്ഞ എല്‍ഐസി ഏജന്റുകൂടിയായ ആളെ കമ്മീഷന് താക്കീത് ചെയ്തു. ഇയാള്‍ അദാലത്തിലും വളരെ മോശമായാണ് പെരുമാറിയതെന്ന് കമ്മീഷന് അംഗം ഇ..എം. രാധ പറഞ്ഞു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ്കുമാര്‍, സബ്ഇന്‍സ്പെക്ടര്‍ രമ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
അദാലത്തില്‍ ആകെ 185 കേസുകള്‍ പരിഗണിച്ചു. 64 എണ്ണം തീര്‍പ്പാക്കി. മൂന്നെണ്ണത്തില്‍ കൗണ്‍സലിംഗ് നല്‍കും. ഏഴ് എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടും.അടുത്ത അദാലത്തിലേക്ക് 111 കേസുകള്‍ മാറ്റിവെച്ചു. ഈ മാസം 29നാണ് അടുത്ത അദാലത്ത്.