സമൂഹം കുടുംബഭദ്രതക്ക് മുന്‍തൂക്കം നൽകണം: വനിതാ കമ്മീഷന്‍
തിരുവനന്തപുരം: കുടുംബ ഭദ്രതക്ക് പ്രാധാന്യം നല്കുന്ന വിധത്തിലുളള സമീപനങ്ങള്ക്ക് പൊതുസമൂഹം തയ്യാറാകണമെന്ന് കേരള വനിതാ കമ്മീഷന്.
ശിഥിലമായ കുടുംബപാശ്ചാത്തലത്തില് നിന്നും വരുന്ന കുട്ടികളില് വിട്ടുവീഴ്ച്ചാ മനോഭാവം കുറവാണ്. ഇവര് വിവാഹജീവിതത്തിലേക്ക് കടന്നാലും ദമ്പതികള് പരസ്പരം ഒത്തുതീര്പ്പുകള്ക്ക് പോലും വഴങ്ങുന്നില്ല. ഇക്കാരണത്താല് സങ്കീര്ണ്ണമായ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. സമൂഹം ഈ വിഷയം ഗൗരവമായെടുക്കണമെന്നും വനിതാ കമ്മീഷന് അംഗം അഡ്വ എം.എസ് താര അഭിപ്രായപ്പെട്ടു.
വനിതാ കമ്മീഷന് ആസ്ഥാനത്ത് നടന്ന മിനിഅദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അഡ്വ എം എസ് താര. അദാലത്തില്‍ കൂടുതലും കുടുംബതര്‍ക്കങ്ങളാണ് പരിഗണിച്ചത്. അയല്‍വാസികള്‍ തമ്മിലുളള പ്രശ്‌നങ്ങളും കൂടുതലായെത്തി.
തിരുവനന്തപുരത്തെ ഒരു ഫ്‌ളാറ്റിലെ കുടിവെളള പ്രശ്‌നം ചോദ്യം ചെയ്ത സ്ത്രീയെ കയ്യേറ്റം ചെയ്തുവെന്ന പരാതിയും കമ്മീഷന്‍ പരിഗണിച്ചു. ഈ സംഭവം കമ്മീഷന്‍ നേരിട്ട് അന്വേഷിക്കാനും തീരുമാനിച്ചു.
ആകെ അറുപത് കേസുകള്‍ പരിഗണിച്ചു. പന്ത്രണ്ട് കേസുകള്‍ തീര്‍പ്പാക്കി. ഏഴ് കേസുകളില്‍ റിപ്പോര്‍ട്ട് തേടി. രണ്ട് കേസുകള്‍ കൗണ്‍സലിങിന് കൈമാറും. ബാക്കിയുളളവ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
വനിതാ കമ്മീഷന് അംഗം ഇ. എം രാധ, ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ രമ എന്നിവര്‍ മിനി അദാലത്തിന് നേതൃത്വം നല്‍കി.