ലോകത്തിലെ ആദ്യത്തെ ‘മറൈൻ സെമിത്തേരി’ കേരളത്തിൽ അനാച്ഛാദനം ചെയ്തു
മനുഷ്യര്ക്കായി സെമിത്തേരി എല്ലായിടത്തും ഉണ്ടാകും എന്നാല് കടല് ജീവികള്ക്കായി ഒരു സെമിത്തേരി കേട്ടുകേള്വി പോലുമില്ലാത്ത കാര്യമാണ്. എന്നാല് ഇതാ മറൈൻ സെമിത്തേരി ഉള്ള ലോകത്തിലെ ആദ്യത്തെ സ്ഥലമായി നമ്മുടെ സംസ്ഥാനം കേരളം മാറിയിരിക്കുന്നു. വംശനാശഭീഷണി നേരിടുന്ന എട്ട് സമുദ്ര ജീവികളും മത്സ്യങ്ങളുമായ സീഹോഴ്സ്, കിളി മത്സ്യം, ചുറ്റികത്തലയന് സ്രാവ്, ലെതർബാക്ക് കടലാമ, ദുഗോംഗ്, സോഫിഷ്, ഈഗിൾ റേ, സീബ്ര സ്രാവ്, മിസ് കേരള എന്നിവയുടെ ബഹുമാനാർത്ഥം ഇത് നിർമ്മിച്ചിരിക്കുന്നു.
കോഴിക്കോട് ബേപ്പൂര് ബീച്ചിലാണ് ഈ സെമിത്തേരി നിർമ്മിച്ചിരിക്കുന്നത്. ആവാസവ്യവസ്ഥയിലുള്ള ഭീഷണിയും കാലാവസ്ഥ വ്യതിയാനവും മൂലം സമുദ്ര ജീവികളില്‍ ഗണ്യമായ കുറവാണ് വര്‍ഷാവര്‍ഷം രേഖപ്പെടുത്തുന്നത്. സമൂഹത്തിനു ഇത് മനസിലാക്കി കൊടുക്കുവാന്‍ വേണ്ടി പരിസ്ഥിതി സംരക്ഷണ സംഘടനകളുടെ കൂട്ടായ്മയാണ് കോഴിക്കോട് ബീച്ചില്‍ സെമിത്തേരി നിര്‍മ്മിച്ചത്. കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ബേപൂര്‍ തുറമുഖ വകുപ്പും, ക്ലീൻ ബീച്ച് മിഷന്റെയും പിന്തുണയോടെ ‘ജെല്ലിഫിഷ് വാട്ടർസ്‌പോർട്ടിന്റെ’ നേതൃത്വത്തിലുള്ള ഈ പദ്ധതിക്ക് കാലാവസ്ഥാ പ്രവർത്തകൻ ആകാശ് റാണിസൺ നേതൃത്വം നൽകുന്നു.
സാധാരണ സെമിത്തിരിയിലെ കല്ലറകളിലേത് പോലെ സിമന്‍റ് ഉപയോഗിച്ചല്ല മറിച്ച് ഇരുമ്പ് ചട്ടകൂട് ഉപയോഗിച്ചു ഒരു വേസ്റ്റ് ബിന്‍ മാതൃകയിലാണ് കല്ലറകള്‍ നിര്‍മ്മിച്ചത്. ഇതില്‍ ഒറ്റതവണ ഉപയോഗിച്ചു പുറംതള്ളുന്ന പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും നിറച്ചിരുന്നു. സമുദ്രങ്ങളെ പ്ലാസ്റ്റിക് എത്രമാത്രം മലിനമാക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്. പ്ലാസ്റ്റിക് ഒരു വര്‍ഷം രണ്ടു കോടി ജീവികളുടെ മരണത്തിന് കാരണമാകുന്നു എന്നാണ് കണക്ക്.
റിപ്പോർട്ടുകൾ പ്രകാരം, പ്രതിവർഷം 6.4 ദശലക്ഷം ടൺ മാലിന്യം കടലിലേക്ക് ഒഴുകുന്നു. പ്ലാസ്റ്റിക് മാലിന്യം കാരണം 15 സമുദ്ര ജീവികൾക്ക് വംശനാശം സംഭവിച്ചിട്ടുണ്ടെന്നും ശരാശരി 700 പേരുടെ ജീവൻ അപകടത്തിലാണെന്നും രേഖകൾ പറയുന്നു.