സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് രണ്ട് വയസ്സ്
ഒരു മഹാമാരിയെ ലോകം ഇന്ന് നേരിടുമ്പോള്‍ മലയാളികള്‍ക്ക് എന്നും നൊമ്പരമായി അവശേഷിക്കുന്ന ഒരു പേരുണ്ട്..ലിനി..സിസ്റ്റര്‍ ലിനി..
2 വര്‍ഷം മുന്‍പ് നിപ്പ എന്ന അതിഭീകര വൈറസ് കേരള സംസ്ഥാനത്തെ പിടിച്ചു കുലുക്കിയപ്പോള്‍ ജോലിക്കിടയില്‍ വൈറസിന്റെ പിടിയിലകപ്പെട്ടു ജീവത്യാഗം ചെയ്ത സിസ്റ്റര്‍ ലിനിയുടെ ഓര്മ ദിവസമാണ് ഇന്ന്. നിപ്പയെ തുടര്‍ന്ന് ലിനി മരിച്ചത് കേരളത്തെയൊന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു സിസ്റ്റര്‍ ലിനി. സൂപ്പിക്കടയിലെ സാബിത്തിനെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്ക് നിപ്പ ബാധിച്ചത്. രോഗം സ്ഥിരീകരിച്ച ലിനി മരിക്കുന്നത് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്. ആ സമയം ലിനിയുടെ ഭര്‍ത്താവ് സജീഷ് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു.
ആതുരശുശ്രൂഷയെ ഇഷ്ടപ്പെട്ടാണ് ലിനി നഴ്സിങ്ങ് തിരഞ്ഞെടുത്തത്. മരണക്കിടക്കയില്‍ വച്ച് ലിനി ഭര്‍ത്താവിന് എഴുതിയ കത്ത് അന്ന് കേരളത്തെയാകെ കരയിച്ചിരുന്നു. തനിക്ക് നിപ്പ ബാധിച്ചുവെന്നും അതെത്ര ഭീകരമായ അവസ്ഥയാണെന്നും ലിനിക്ക് മനസ്സിലായിരുന്നു. അതിനാല്‍ തന്നെ പ്രിയപ്പെട്ടവര്‍ തന്നെ കാണാനെത്തരുതെന്നും അവള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് അന്ന് ലിനി കുറിച്ചു, ”സജീഷേട്ടാ , am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry… നമ്മുടെ മക്കളെ നന്നായി നോക്കണേ.. പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം. please… with lots of love.. ”
പിന്നീട്, ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്കി. അമ്മയുടെ ആഗ്രഹം പോലെ തന്നെ മകന് കുഞ്ചുവുമായി സജീഷ് ഗള്‍ഫ് സന്ദര്‍ശിച്ചിരുന്നു. മലയാളി നഴ്സസ് അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു അത്. പിന്നീട് നിപ്പ പ്രമേയമായി വരുന്ന വൈറസ് സിനിമയുടെ ലോഞ്ചിങ്ങിലും ഇരുവരും പങ്കെടുത്തു.
ആതുരശുശ്രൂഷയെ ഇഷ്ടപ്പെട്ടാണ് ലിനി നഴ്സിങ്ങ് തിരഞ്ഞെടുത്തത്. ലോണെടുത്ത് ബംഗളൂരു പവന് സ്കൂള്‍ ഓഫ് നഴ്സിങ്ങില്‍ നിന്ന് ബി എസ് സി നഴ്സിങ്ങ് പഠനം പൂര്‍ത്തിയാക്കി. കോഴിക്കോട് വിവിധ ആശുപത്രികളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും തുച്ഛമായ ശമ്പളമായിരുന്നു. പിന്നീടാണ്, ദിവസ വേതനത്തിന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.
നിപ്പ വൈറസിനെ ആധാരമാക്കി ആഷിക് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന ചിത്രത്തില്‍ ലിനിയുടെ കഥയുമുണ്ട്. റീമ കല്ലിങ്കലാണ് ലിനിയുടെ വേഷം ചെയ്തത്. ചിത്രത്തില്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ വേഷം ചെയ്തത് ഷറഫുദീനായിരുന്നു.
മാലാഖ എന്ന വാഴ്ത്തലുകള്‍ക്കുമപ്പുറം കര്‍മ മണ്ഡലത്തില്‍ തന്റെ ജീവന് ത്യജിക്കേണ്ടി വന്ന ധീരയായ സ്ത്രീയായിരുന്നു ലിനി. പിന്നീട് ലോകാരോഗ്യ സംഘടന ലിനിക്ക് ആദരമര്‍പ്പിച്ചിരുന്നു. ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.