സാൻ സെബാസ്റ്റ്യൻ ചലച്ചിത്രമേള: ഉന്നത ബഹുമതികൾ നേടി ‘ബിഗിനിങ്ങ് ‘
Beginning
മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ ഉൾപ്പെടെ നാല് ഉന്നത ബഹുമതികൾ കരസ്ഥമാക്കി ജോർജിയൻ ചിത്രം ‘ബിഗിനിങ്ങ് ‘. തിരക്കഥാകൃത്തും സംവിധായികയുമായ ഡിയ കുലംബെഗാഷ്വിലിയുടെ ആദ്യ ചലച്ചിത്ര സംരംഭമാണ് സ്പെയിനിലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഉന്നത പുരസ്കാരങ്ങൾ വാരിക്കൂട്ടിയത്. Beginning
തന്റെ സിനിമയുടെ വിജയം മറ്റ് സംവിധായകർക്ക് പ്രചോദനമാകുമെന്ന് സംവിധായിക കുലംബെഗാഷ്വിലി പറഞ്ഞു. മറ്റുള്ളവരുടെ ഉപദേശങ്ങൾ തള്ളിക്കളഞ്ഞാണ് സിനിമയ്ക്കുള്ള മൂലധന മാർഗങ്ങൾ താൻ കണ്ടെത്തിയത്.
തിരസ്കരണത്തിൻ്റെ പാതയിലൂടെ കടന്നുപോകുന്നവർക്കും പ്രതീക്ഷ പകരുന്നതാണ് ചിത്രത്തിൻ്റെ വലിയ വിജയം.
മുപ്പത്തിനാലുകാരിയായ കുലംബെഗാഷ്വിലി സംവിധാനം ചെയ്ത ഈ ഫ്രാങ്കോ-ജോർജിയൻ ചിത്രം കാൻ ചലച്ചിത്രമേളയിൽ പ്രീമിയറിനായി ഒരുക്കിയിരുന്നതാണ്.
കോവിഡ് മൂലമാണ് അത് നടക്കാതിരുന്നത്.
തീവ്രവാദ ആക്രമണത്തെത്തുടർന്ന് ഒറ്റപ്പെട്ടുപോയ ഒരു ജോർജിയൻ ഗ്രാമത്തിലെ യഹോവ സാക്ഷികളുടെ സമൂഹത്തെക്കുറിച്ചാണ് ബിഗിനിങ്ങ് പറയുന്നത്. മികച്ച തിരക്കഥയ്ക്കും മികച്ച നടിക്കുമുള്ള പുരസ്കാരങ്ങൾ ഇയാ സുഖിതാഷ്വിലിക്ക് ലഭിച്ചു.
മികച്ച നടനുള്ള അവാർഡ് തോമസ് വിന്റർബർഗ്സ് ചിത്രമായ എനതർ റൗണ്ട്സിലെ നടന്മാരായ മാഡ്സ് മിക്കൽസൺ, മാഗ്നസ് മില്ലാങ്, ലാർസ് റാന്തെ, തോമസ് ബോ ലാർസൻ എന്നിവർ പങ്കിട്ടു.
ഐറിഷ് പങ്ക് ബാൻഡായ ദ പോഗ്സിന്റെ സംഗീത ഡോക്യുമെന്ററി ക്രോക്ക് ഓഫ് ഗോൾഡ്: എ ഫ്യൂ റൗണ്ട്സ് വിത്ത് ഷെയ്ൻ മക്ഗോവൻ പ്രത്യേക ജൂറി പരാമർശം നേടി. ജോണി ഡെപ്സ് ആണ് ഡോക്യുമെൻ്ററി നിർമിച്ചത്. സമഗ്ര സംഭാവനയ്ക്കുള്ള ഡൊനോസ്റ്റിയ അവാർഡ് യുഎസ് നടനും ചലച്ചിത്ര സംവിധായകനുമായ വിഗ്ഗോ മോർട്ടെൻസന് ലഭിച്ചു.
കോവിഡ് പ്രതിസന്ധിക്കിടയിലും വടക്കൻ സ്പെയിനിലെ സാൻ സെബാസ്റ്റ്യൻ ചലച്ചിത്രമേള നടത്താൻ സംഘാടകർ നിശ്ചയിക്കുകയായിരുന്നു. പ്രദർശനങ്ങൾ കുറച്ചും കാണികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്തിയും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് മേള നടന്നത്.