ഞങ്ങൾ ഒൻപതുപേർ കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസം ജയിലിൽ ആയിരുന്നു, തിയേറ്റർ എന്ന ജയിലിൽ; ബെന്യാമിൻ ഫേസ് ബുക്കിൽ
Benyamin
ഇത്തവണത്തെ ചലച്ചിത്ര അവാർഡ് നിർണയ സമിതിയിൽ അംഗമായിരുന്നു പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ. തിരുവനന്തപുരത്തെ രണ്ട് തിയേറ്ററുകളിലായി ഇരുപത്തൊന്നു ദിവസം കൊണ്ട് 119 ചിത്രങ്ങൾ കണ്ടു തീർത്തതിനെക്കുറിച്ചും രാവിലെ 9 മുതൽ രാത്രി 10 വരെ നീണ്ട പ്രദർശനങ്ങളെപ്പറ്റിയും ദിവസം 5-6 സിനിമകൾ കണ്ടതിനെക്കുറിച്ചുമാണ് ബെന്യാമിൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതുന്നത്.
പോസ്റ്റ് പൂർണരൂപത്തിൽ താഴെ
…….
ഞങ്ങൾ ഒൻപതു പേർ കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസം ഒരു ജയിലിൽ ആയിരുന്നു. തിയേറ്റർ എന്ന ജയിലിൽ. ലോകം മുഴുവനും തിയേറ്ററുകൾ അടഞ്ഞു കിടക്കുമ്പോൾ തിരുവനന്തപുരത്തെ രണ്ട് തിയേറ്ററുകൾ ഞങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. 119 ചിത്രങ്ങൾ കണ്ടു തീർക്കേണ്ടതുണ്ടായിരുന്നു. രാവിലെ 9 മുതൽ രാത്രി 10 വരെ നീണ്ട പ്രദർശനങ്ങൾ. ദിവസം 5-6 സിനിമകൾ കണ്ടു. മുൻപ് തിയേറ്ററിൽ കണ്ടതും ഇതുവരെ മറ്റാരും കാണാത്തതും. ചില ചിത്രങ്ങൾ രണ്ടും മൂന്നും തവണ വരെ ആവർത്തിച്ചു കണ്ടു.
മിനിയാന്ന് ഉച്ച തിരിഞ്ഞ്, ലതിക ടീച്ചർ ആലപിച്ച ‘ഹൃദയരാഗ തന്ത്രി മീട്ടി ‘ എന്ന ഗാനത്തിന്റെ ആമുഖത്തോടെ ഞങ്ങൾ അന്തിമ ഫലപ്രഖ്യാനത്തിനായി ഒത്തുകൂടുമ്പോൾ ഞങ്ങൾക്ക് ഒരു വികാരമേ ഉണ്ടായിരുന്നുള്ളു. ഞങ്ങൾ കണ്ട ചിത്രങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും ഏറ്റവും മികച്ചത് കണ്ടെത്തുക. നീണ്ട പത്തു മണിക്കൂറിനു ശേഷം പിരിയുമ്പോൾ എല്ലാവരുടെയും മുഖത്ത് നിറഞ്ഞു നിന്നത് സന്തോഷവും സംതൃപ്തിയുമായിരുന്നു.
പ്രായവ്യത്യാസങ്ങൾ ഇല്ലാതെ, വലുപ്പച്ചെറുപ്പങ്ങൾ ഇല്ലാതെ കളിയും തമാശയും പറഞ്ഞും തർക്കിച്ചും വാദിച്ചും ഓരോരുത്തരുടെയും വാദമുഖങ്ങൾ നിരത്തിയും ചിലവഴിച്ച ഇരുപത്തിയൊന്ന് അനർഘ ദിവസങ്ങൾ. ഇതുപോലെ ഒന്ന് ഇനി സംഭവിക്കുമോ എന്നറിയില്ല. എന്തായാലും ജീവിതം മുഴുവൻ ഈ ദിവസങ്ങൾ ഞങ്ങൾ എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും എന്ന് നിശ്ചയം. ഇതിന് അവസരം ഒരുക്കിയ ചലച്ചിത്ര അക്കാദമിക്ക് നന്ദി. പ്രതിഭയുടെ തിളക്കം കൊണ്ട് വിജയികളായ എല്ലാവർക്കും അഭിനന്ദനങ്ങൾ.