എത്ര വിക്കറ്റ് വീണു? മസ്തിഷ്‌ക ജ്വരം സംബന്ധിച്ച പത്ര സമ്മേളനത്തിനിടെ ബീഹാർ ആരോഗ്യമന്ത്രി
ബീഹാറിലെ മുസാഫർപൂരിൽ നൂറുകണക്കിന് കുട്ടികൾ മരണപ്പെട്ട മസ്തിഷ്ക ജ്വരബാധയെപ്പറ്റി പത്ര സമ്മേളനം നടത്തുന്നതിനിടെ ലോകകപ്പ് ക്രിക്കറ്റിന്റെ വിക്കറ്റ് സ്കോർ തിരക്കി ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ.
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനൻ, ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ഷൂബെ എന്നിവരുടെ സാന്നിധ്യത്തിലാണ് സംസ്ഥാന ആരോഗ്യമന്ത്രിയുടെ ഞെട്ടിക്കുന്ന ചോദ്യം വരുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് നൂറുകണക്കിന് കുട്ടികൾക്കാണ് മസ്തിഷ്ക ജ്വര ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ആശങ്കാകുലമായ അന്തരീക്ഷത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെപ്പറ്റി വിശദീകരിക്കാനുമാണ് പത്ര സമ്മേളനം വിളിച്ചു ചേർത്തത്.
#WATCH Bihar Health Minister Mangal Pandey asks for latest cricket score during State Health Department meeting over Muzaffarpur Acute Encephalitis Syndrome (AES) deaths. (16.6.19) pic.twitter.com/EVenx5CB6G
— ANI (@ANI) June 17, 2019
എ എൻ ഐ ട്വീറ്റ് ചെയ്ത വീഡിയോയിൽ ഇന്ത്യ- പാകിസ്താൻ മാച്ചിന്റെ സ്‌കോറിനെപ്പറ്റി റിപ്പോർട്ടർമാരോട് തിരക്കുന്ന മംഗൾ പാണ്ഡെയെ കാണാം. ലാഘവത്തോടെ എന്തോ കൊറിച്ചിരുന്ന് വിക്കറ്റ് സ്‌കോർ തിരക്കുന്ന മന്ത്രിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്. എത്ര വിക്കറ്റ് വീണു എന്ന മന്ത്രിയുടെ ഹിന്ദിയിലുള്ള ചോദ്യത്തിന് റിപ്പോർട്ടർമാർ നാല് എന്ന് മറുപടി പറയുന്നതും കേൾക്കാം.
രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ്, ഇടത് പാർട്ടികൾ, ഹിന്ദുസ്ഥാൻ ആവാം മോർച്ച ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളെല്ലാം മന്ത്രിയുടെ മനുഷ്യത്വഹീനമായ പെരുമാറ്റത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആശങ്കാകുലമായ അന്തരീക്ഷത്തിൽ കേന്ദ്ര മന്ത്രിമാർ കൂടി പങ്കെടുത്ത പത്രസമ്മേളനത്തിൽ സംസ്ഥാന മന്ത്രിയുടെ പ്രതികരണം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാക്കൾ അഭിപ്രായപ്പെട്ടു.
കുട്ടികൾ രോഗബാധിതരായി മരിച്ചുവീഴുമ്പോൾ ക്രിക്കറ്റ് കളിയെപ്പറ്റി ചിന്തിച്ചിരിക്കുന്ന ആരോഗ്യമന്ത്രിയാണ് ബീഹാറിനുള്ളതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.