ആപ്പ് നിരോധനത്തിൽ ആശങ്ക രേഖപ്പെടുത്തി ചൈന
China
ടിക് ടോക്കും വിചാറ്റും ഉൾപ്പെടെ 59 ചൈനീസ് മൊബൈൽ അപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയ ഇന്ത്യയുടെ നടപടിയിൽ ആശങ്കയുണ്ടെന്നും സ്ഥിതിഗതികൾ പരിശോധിച്ചു വരികയാണെന്നും ചൈന.China
“ഇന്ത്യയുടെ നടപടി ചൈനയെ ആശങ്കപ്പെടുത്തുന്നു,” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ
എഎൻഐ റിപ്പോർട്ട് ചെയ്തു. ചൈനീസ് ഉത്പന്നങ്ങളുടെയും വ്യാപാര മേഖലയുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ബൈറ്റ് ഡാൻസിന്റെ ജനപ്രിയ വീഡിയോ ഷെയറിങ്ങ് അപ്ലിക്കേഷനായ ടിക് ടോക്കിനും ടെൻസെന്റിന്റെ വിചാറ്റിനും പുറമെ, ഇന്നലെ വൈകുന്നേരത്തോടെ സർക്കാർ നിരോധിച്ച മൊബൈൽ അപ്ലിക്കേഷനുകളിൽ ആലിബാബയുടെ യുസി ബ്രൗസറും ഷവോമിയുടെ ഒന്നിലേറെ അപ്ലിക്കേഷനുകളും ഉൾപ്പെടുന്നു.
രാജ്യത്തിൻ്റെ അഖണ്ഡതയും പരമാധികാരവും സുരക്ഷിതത്വവും പൊതു ക്രമവും മുൻനിർത്തിയാണ് 59 മൊബൈൽ അപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയത് എന്നതാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട്.
ഗൂഗിളും ആപ്പിളും ഈ അപ്ലിക്കേഷനുകൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ്സ്റ്റോറിൽ നിന്നും നീക്കംചെയ്തിട്ടുണ്ട്.
ഇതിനിടെ, നിരോധനം നേരിടുന്ന കമ്പനികൾക്ക് സർക്കാർ പാനലിന് മുമ്പായി വിശദീകരണം നൽകാൻഅവസരം നല്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നിരോധനം നീക്കംചെയ്യണോ തുടരണോ എന്ന കാര്യത്തിൽ ഇതിനു ശേഷമാവും തീരുമാനമെടുക്കുന്നത്.
സർക്കാർ ഉത്തരവ് പാലിക്കുമെന്നും ഇന്ത്യൻ നിയമപ്രകാരം ഡാറ്റയുടെ സ്വകാര്യതയും സുരക്ഷാ ആവശ്യങ്ങളും പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ടിക് ടോക്ക് അറിയിച്ചു. ഇന്ത്യയിലെ ഉപയോക്താക്കളുടെ ഒരു വിവരവും “ചൈനീസ് സർക്കാർ ഉൾപ്പെടെ ഏതെങ്കിലും വിദേശ സർക്കാരുമായി” പങ്കുവെച്ചിട്ടില്ലെന്നും ഭാവിയിലും അങ്ങനെ ഉണ്ടാവില്ലെന്നും പത്രക്കുറിപ്പിൽ ടിക് ടോക്ക് വ്യക്തമാക്കി.
ചില മൊബൈൽ അപ്ലിക്കേഷനുകൾ നിരോധിക്കാനെടുത്ത തീരുമാനം, ഇന്ത്യൻ സൈബർ സ്പേസിന്റെ സുരക്ഷയും പരമാധികാരവും ഉറപ്പുവരുത്തുന്നതിനുള്ള നടപടിയാണെന്ന് വിവരസാങ്കേതിക മന്ത്രാലയ വക്താവ് പറഞ്ഞു. ഈ മൊബൈൽ ആപ്പുകൾ ഉപയോക്തൃ ഡാറ്റ മോഷ്ടിച്ചതായും സ്വകാര്യത ലംഘിച്ചതായും ഒട്ടേറെ പരാതികൾ ലഭിച്ചതായി മന്ത്രാലയം അറിയിച്ചു.
ടിക് ടോക്കിൻ്റെ ലോകത്തെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. നിരോധനം രാജ്യത്തിന് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് ഒരു ബില്യൺ ഡോളർ നിക്ഷേപിക്കാൻ ടിക് ടോക്ക് പദ്ധതിയിട്ടിരുന്നു.
60 ബില്യൺ ഡോളർ വിലവരുന്ന ചരക്കുകളാണ് ചൈന ഒരു വർഷം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ജൂൺ 15-ന് ലഡാക്കിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ യഥാർഥ നിയന്ത്രണ രേഖയിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് രാജ്യത്ത് ചൈന വിരുദ്ധ വികാരം പൊട്ടിപ്പുറപ്പെട്ടത്. 20 ഇന്ത്യൻ സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.