Movie prime

സ്വയം തോല്‍പ്പിക്കുന്ന സൈനികര്‍ ശത്രുക്കളെക്കാള്‍ അപകടകാരികളാണ്

dr asad വായിൽ തോന്നുന്നത് വിളിച്ചു പറയുന്നവരുടെ വിഹാരരംഗമായി ചാനൽ ചർച്ചകൾ മാറുന്നത് ഭൂഷണമല്ല. ചര്ച്ചകള് ബഹളങ്ങളും ഗ്വഗ്വാ വിളികളുമാവുന്നു. ഉള്ളുപൊള്ളയായ വാക്കുകള് കിലുങ്ങുന്ന, ആളുകള് ഓടിക്കൂടുന്ന, റേറ്റിംഗ് വീണ്ടെടുക്കുന്ന, പൊടിപൊടിച്ച കച്ചവടമായി ചാനൽ സംവാദങ്ങൾ മാറുന്നു. ആശയവ്യക്തത തീരെയില്ലാത്ത, ഉള്ള വ്യക്തത പ്രകടിപ്പിക്കാന് കരുത്തും ശേഷിയുമില്ലാത്ത വായാടികളുടെ കസര്ത്ത് മടുപ്പിക്കുന്നു. ഇതിനെതിരെയാണ്ഇടതുപക്ഷ രാഷ്ട്രീയ നിരീക്ഷകനായ ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് കുറിപ്പ്. dr asad ……… ആയുധംകൊണ്ടു പൊരുതേണ്ട യുദ്ധത്തില് ആയുധ പരിശീലനം സിദ്ധിച്ചവരാണ് പോകേണ്ടത്. ആശയംകൊണ്ടു പൊരുതേണ്ട യുദ്ധത്തില് ആശയ More
 
സ്വയം തോല്‍പ്പിക്കുന്ന സൈനികര്‍ ശത്രുക്കളെക്കാള്‍ അപകടകാരികളാണ്

dr asad

വായിൽ തോന്നുന്നത് വിളിച്ചു പറയുന്നവരുടെ വിഹാരരംഗമായി ചാനൽ ചർച്ചകൾ മാറുന്നത് ഭൂഷണമല്ല. ചര്‍ച്ചകള്‍ ബഹളങ്ങളും ഗ്വഗ്വാ വിളികളുമാവുന്നു. ഉള്ളുപൊള്ളയായ വാക്കുകള്‍ കിലുങ്ങുന്ന, ആളുകള്‍ ഓടിക്കൂടുന്ന, റേറ്റിംഗ് വീണ്ടെടുക്കുന്ന, പൊടിപൊടിച്ച കച്ചവടമായി ചാനൽ സംവാദങ്ങൾ മാറുന്നു. ആശയവ്യക്തത തീരെയില്ലാത്ത, ഉള്ള വ്യക്തത പ്രകടിപ്പിക്കാന്‍ കരുത്തും ശേഷിയുമില്ലാത്ത വായാടികളുടെ കസര്‍ത്ത് മടുപ്പിക്കുന്നു. ഇതിനെതിരെയാണ്ഇടതുപക്ഷ രാഷ്ട്രീയ നിരീക്ഷകനായ ഡോ. ആസാദിൻ്റെ ഫേസ്ബുക്ക്‌ കുറിപ്പ്. dr asad

………

ആയുധംകൊണ്ടു പൊരുതേണ്ട യുദ്ധത്തില്‍ ആയുധ പരിശീലനം സിദ്ധിച്ചവരാണ് പോകേണ്ടത്. ആശയംകൊണ്ടു പൊരുതേണ്ട യുദ്ധത്തില്‍ ആശയ വ്യക്തതയും ആവിഷ്കാര സാമര്‍ത്ഥ്യവും ഉള്ളവരാണ് പോകേണ്ടത്.

നമ്മുടെ കാലത്ത് വാര്‍ത്താ ചാനലുകളിലെ ആശയസമരത്തില്‍ പങ്കെടുക്കുന്ന പോരാളികളെ കണ്ടാല്‍ അതിശയം തോന്നും. പലരും പാര്‍ട്ടിയുടെ നയം അവതരിപ്പിക്കാന്‍ എത്തുന്നത് മുഷ്ടിയുദ്ധത്തിന് വേണ്ട തയ്യാറെടുപ്പോടെയാണ്. രാഷ്ട്രീയ ദര്‍ശനത്തില്‍ വ്യക്തതയും അതു സമകാല സംഭവങ്ങളുമായി ബന്ധിപ്പിച്ചു വ്യാഖ്യാനിക്കാനോ വിശദീകരിക്കാനോ വേണ്ട പ്രാപ്തിയും മിക്കവര്‍ക്കുമില്ല. വായില്‍ തോന്നിയത് വിളിച്ചു പറയുന്നതാണ് ആശയ സമരം എന്നാവും അവര്‍ ധരിച്ചിട്ടുണ്ടാവുക.

രാഷ്ട്രീയ പാര്‍ട്ടികളില്‍ മുമ്പ് ദര്‍ശന പഠനമുണ്ടായിരുന്നു. ധാര്‍മിക മൂല്യങ്ങളെപ്പറ്റി വിചാരമുണ്ടായിരുന്നു. വിപ്ലവ സദാചാരം ചര്‍ച്ച ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ ചര്‍ച്ചകളില്‍ വന്നിരിക്കുന്നവര്‍ പൊയ് വെടികളുതിര്‍ത്ത് വീരസൈനികന്‍ ചമയുന്നതു സമീപകാലത്തു പതിവായിരിക്കുന്നു. ചര്‍ച്ചകള്‍ ബഹളങ്ങളും ഗ്വഗ്വാ വിളികളുമാവുന്നു. അടിമക്കൂട്ടങ്ങള്‍ ചോരവീഴുന്നതു കണ്ടു ആര്‍ത്തു വിളിക്കും. ഞങ്ങളുടെ നേതാവു മറ്റുള്ളവരെ നിലംപരിശാക്കിയെന്നോ തേച്ചൊട്ടിച്ചെന്നോ വിളിച്ചലറും. കളിയിലെ വാസ്തവം ആരും തിരക്കില്ല.

വാര്‍ത്താ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് കളിയരങ്ങോ കോഴിപ്പോരോ ആണ്. അവിടെ ചോര വീഴണം. ഉള്ളുപൊള്ളയായ വാക്കുകള്‍ കിലുങ്ങണം. ആളുകള്‍ ഓടിക്കൂടണം. റേറ്റിംഗ് വീണ്ടെടുക്കണം. കച്ചവടം പൊടിപൊടിക്കണം. ജനങ്ങള്‍ക്കതില്‍ കാര്യമില്ല. ആശയവ്യക്തത തീരെയില്ലാത്ത, ഉള്ള വ്യക്തത പ്രകടിപ്പിക്കാന്‍ കരുത്തും ശേഷിയുമില്ലാത്ത വായാടികളുടെ കസര്‍ത്ത് മടുപ്പിക്കുന്നു. പക്വമതികള്‍ വേണം കാര്യങ്ങള്‍ വിശദീകരിക്കാനെന്ന് ഓരോ പക്ഷത്തിനും തോന്നണം. അതിനു പറ്റുന്നവര്‍ ആ ദൗത്യം ഏറ്റെടുക്കട്ടെ.

ഇതിനര്‍ത്ഥം അങ്ങനെയുള്ളവര്‍ ഇപ്പോഴില്ലെന്നല്ല. അവരിലല്ല ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നത്. പൊന്തയില്‍ തല്ലി ബഹളം വെക്കുന്നവര്‍ക്കാണ് മാധ്യമ മൂല്യം. മിക്ക പാര്‍ട്ടികളും അതില്‍ വീണു പോകുന്നു. നേരത്തേ ഗൗരവപൂര്‍വ്വം ചര്‍ച്ചയില്‍ ഇടപെട്ടുപോന്ന ചിലര്‍ ഈയിടെ ബഹളക്കാരായി മാറിയിരിക്കുന്നു. ഈ വ്യതിയാനം ആര്‍ക്കും ഗുണമുണ്ടാക്കില്ല. ആശയസമരത്തില്‍ ഒരാളുടെ പിഴവുകള്‍ അയാളുടെ തോല്‍വിയായല്ല ഒരു പക്ഷത്തിന്റെയും ഒരു ദര്‍ശനത്തിന്റെയും ദൗര്‍ബല്യമായാണ് പരിഗണിക്കപ്പെടുക എന്നോര്‍ക്കണം. സ്വയം തോല്‍പ്പിക്കുന്ന സൈനികര്‍ ശത്രുക്കളെക്കാള്‍ അപകടകാരികളാണ്.