ദി ഡിസൈപ്പിളിന് വെനീസ് മേളയിൽ ഫിപ്രസ്കി പുരസ്കാരം
The Disciple
ചൈതന്യ തംഹാനെയുടെ മറാത്തി ചിത്രം ‘ദി ഡിസൈപ്പിൾ’ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഫിപ്രസ്കി പുരസ്കാരം കരസ്ഥമാക്കി. 1990-ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മതിലുകൾ ആണ് വെനീസ് മേളയിൽ ഫിപ്രസ്കി നേടിയ ഒടുവിലത്തെ ഇന്ത്യൻ സിനിമ. ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് ആണ് ഫിപ്രസ്കി സമ്മാനിക്കുന്നത്.
ലോകമെമ്പാടുമുള്ള ചലച്ചിത്ര നിരൂപകരും പത്രപ്രവർത്തകരും ഉൾപ്പെടുന്നതാണ് ഫിപ്രസ്കി ജൂറി. 30 വർഷത്തിനുശേഷം വെനീസ് മേളയിൽ ഒരു ഇന്ത്യൻ സിനിമ നേടുന്ന അംഗീകാരമാണിതെന്നും പുരസ്കാരം നേടിയതിൽ ഏറെ സന്തോഷമുണ്ടെന്നും സംവിധായകൻ പറഞ്ഞു. ദി ഡിസൈപ്പിളിനും കോർട്ടിനും പുറമെ സിക്സ് സ്ട്രാൻഡ്സ് (2011), ഡെത്ത് ഓഫ് എ ഫാദർ (2014) എന്നീ ഹ്രസ്വ ചിത്രങ്ങളും തംഹാനെ സംവിധാനം ചെയ്തിട്ടുണ്ട്.The Disciple
2016-ൽ വെനീസ് മേളയിലെ ഹൊറൈസൺസ് വിഭാഗത്തിൽ ചൈതന്യയുടെ ആദ്യ ഫീച്ചർ സിനിമയായ കോർട്ട് പ്രദർശിപ്പിച്ചിട്ടുണ്ട്. മുംബൈ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡുൾപ്പെടെ നിരവധി ബഹുമതികൾ നേടിയ ചിത്രമാണ് കോർട്ട്.
2001-ൽ മീര നായരുടെ മൺസൂൺ വെഡ്ഡിങ്ങിനു ശേഷം കാൻ, വെനീസ്, ബെർലിൻ ഉൾപ്പെടെയുള്ള യുറോപ്യൻ ചലച്ചിത്ര മേളകളിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ ചിത്രമാണ് ദി ഡിസൈപ്പിൾ.കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനു ശേഷം ലോകത്ത് നടക്കുന്ന ആദ്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ് വെനീസിലേത്.