രാജ്യത്ത് കോവിഡിനേക്കാൾ മാരകമായി ക്ഷയരോഗം
TB
2019-ൽ രാജ്യത്ത് 24 ലക്ഷം പേർക്ക് ക്ഷയരോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വാർഷിക ടി ബി റിപ്പോർട്ട്. 79,000 പേരാണ് കഴിഞ്ഞവർഷം രോഗംബാധിച്ച് മരണമടഞ്ഞത്. ആരോഗ്
ലോകാരോഗ്യ സംഘടനയുടെ പ്രതീക്ഷിത കണക്കിനെക്കാൾ(എസ്റ്റിമേറ്റ് ) കുറവാണെങ്കിലും ഓരോ മൂന്നുമാസ കാലയളവിലും ഏകദേശം 20,000 പേർ ക്ഷയരോഗം ബാധിച്ച് രാജ്യത്ത് മരിക്കുന്നു എന്നത് ആശങ്കയേറ്റുന്ന വസ്തുതയാണ്. ഇതേ കാലയളവിൽ (ഏതാണ്ട് മൂന്നര മാസത്തിനിടെ) കോവിഡ് മൂലം മരണപ്പെട്ടത് 15,000 ത്തോളം പേർ മാത്രമാണ്. ക്ഷയരോഗ മരണങ്ങൾ കോവിഡ് മരണങ്ങളെക്കാൾ കൂടുതലാണെന്ന് ചുരുക്കം.
2018-നെ അപേക്ഷിച്ച് ഏതാണ്ട് 11 ശതമാനം വർധനവാണ് രോഗികളുടെ എണ്ണത്തിലുള്ളത്. ഡബ്ല്യു എച്ച് ഒയുടെ പ്രതീക്ഷിത കണക്ക് പ്രകാരം 26.9 ലക്ഷം പേർക്ക് 2019-ൽ രോഗം ബാധിക്കേണ്ടതാണ്. എന്നാൽ ഔദ്യോഗിക കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണം 24 ലക്ഷമാണ്. എസ്റ്റിമേറ്റിനും യഥാർഥ കണക്കിനും ഇടയിലുള്ള ഈ എണ്ണം ഔദ്യോഗികമായി അറിയപ്പെടുന്നത് ‘കാണാതായ ദശലക്ഷങ്ങൾ’ (മിസ്സിങ്ങ് മില്യൺസ്) എന്നാണ്. 2017-ൽ ഇത് 10 ലക്ഷം ആയിരുന്നെങ്കിൽ 2019-ൽ എത്തിയപ്പോൾ 2.9 ലക്ഷമായി കുറഞ്ഞെന്ന് കണക്കുകൾ കാണിക്കുന്നു.
2019-ൽ ക്ഷയരോഗം മൂലം 79,144 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് ലോകാരോഗ്യ സംഘടനയുടെ എസ്റ്റിമേറ്റ് പ്രകാരമുള്ള 4.4 ലക്ഷത്തെക്കാൾ വളരെ കുറവാണ്.
സ്വകാര്യമേഖലയിൽ നിന്നുള്ള കണക്കുകളും റിപ്പോർട്ടിലുണ്ട്. 2018-നെ അപേക്ഷിച്ച് 2019-ൽ ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ 35 ശതമാനത്തിലധികം വർധനവുണ്ട്. 6.8 ലക്ഷം രോഗികളാണ് സ്വകാര്യമേഖലയിൽ റിപ്പോർട്ട് ചെയ്തത്. ഇത് മൊത്തം രോഗബാധിതരുടെ ഏകദേശം 28 ശതമാനം വരും.
സ്വകാര്യ മേഖലയിൽ ചികിത്സ തേടിയെത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ നിർബന്ധമായും സർക്കാരിനെ അറിയിക്കണം എന്ന നയമാണ് ഈ മേഖലയിൽ നിന്നുള്ള കണക്കുകൾ വർധിക്കാൻ കാരണമായത്. രോഗ ചികിത്സയിൽ സ്വകാര്യ മേഖലയ്ക്ക് നൽകി വരുന്ന പിന്തുണയും സഹായങ്ങളും പ്രോത്സാഹനവുമെല്ലാം രജിസ്ട്രേഷൻ കൂടുന്നതിന് കാരണമായിട്ടുണ്ട്.
ടി ബി ചികിത്സാ സംവിധാനങ്ങൾ വിപുലീകരിച്ചതും കാര്യക്ഷമമാക്കിയതും സക്സസ് റേറ്റ്(വിജയ നിരക്ക്) വർധിച്ചതിന് കാരണമായി. 2018-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളിൽ കേവലം 69 ശതമാനം പേർക്ക് മാത്രമാണ് ശരിയായ ചികിത്സ ലഭിച്ചതെങ്കിൽ 2019-ൽ എത്തിയപ്പോൾ ഈ നിരക്ക് 81 ശതമാനമായി ഉയർന്നു.
ടിബി രോഗികൾക്കുള്ള എച്ച്ഐവി പരിശോധന 2018-ലെ 67 ശതമാനത്തിൽ നിന്ന് കഴിഞ്ഞ വർഷം 81 ശതമാനമായി ഉയർന്നത് റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്.
മൊത്തം രോഗികളുടെ എണ്ണത്തിൽ പകുതിയും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് – ഉത്തർപ്രദേശ് (20%), മഹാരാഷ്ട്ര (9%), മധ്യപ്രദേശ് (8%), രാജസ്ഥാൻ (7%), ബീഹാർ (7%).
ദേശീയ ടിബി സൂചിക പ്രകാരം, 50 ലക്ഷമോ അതിൽ കൂടുതലോ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ക്ഷയരോഗ നിയന്ത്രണത്തിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മൂന്ന് സംസ്ഥാനങ്ങൾ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവയാണ്.
50 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ത്രിപുരയും നാഗാലാൻഡും മികച്ച പ്രകടനം കാഴ്ചവച്ചു. ദാദ്രയും നഗർ ഹവേലിയും ദാമനും ഡിയുവുമാണ് മികച്ച പ്രകടനം കാഴ്ചവെച്ച കേന്ദ്രഭരണ പ്രദേശങ്ങൾ.
2025-ഓടെ രാജ്യത്തു നിന്ന് ക്ഷയരോഗം സമ്പൂർണമായി നിർമാർജനം ചെയ്യാനുള്ള യജ്ഞത്തിലാണ് സർക്കാരെന്ന് ആരോഗ്യ മന്ത്രി ഹർഷവർധൻ പറഞ്ഞു.
ക്ഷയരോഗികളെ സംബന്ധിച്ച് നിയമപ്രകാരം നല്കേണ്ട വിവരങ്ങൾ യഥാസമയം നല്കിയും, ഗുണനിലവാരമുള്ള പരിചരണം ഉറപ്പാക്കിയും ദേശീയ ടിബി പദ്ധതിയിൽ സ്വകാര്യമേഖലയ്ക്ക് നിർണായക പങ്ക് വഹിക്കാനാവുമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.