ന്യായാധിപരെ ഞെട്ടിച്ച് ഓൺലൈൻ ഹിയറിങ്ങിന് ഷർട്ടിടാതെ അഭിഭാഷകൻ
Online Hearing
ഓൺലൈൻ ഹിയറിങ്ങിന് ഷർട്ടിടാതെ എത്തിയ അഭിഭാഷകനെ കണ്ട് ന്യായാധിപർ ഞെട്ടിപ്പോയി. സുദർശൻ ടിവി കേസിന്റെ വീഡിയോ കോൺഫറൻസ് ഹിയറിങ്ങിന് ഇടയിലാണ് സുപ്രീം കോടതിയിലെ ന്യായാധിപരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. വിചാരണാ വേളയിൽ ഷർട്ടിടാതെ എത്തിയ അഭിഭാഷകൻ ആരാണെന്ന് ബെഞ്ചിൽ അധ്യക്ഷത വഹിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അഭിഭാഷകൻ്റെ അസാധാരണമായ പെരുമാറ്റത്തിനെതിരെ ജസ്റ്റിസ് ചന്ദ്രചൂഡ് അമർഷം പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ട്. ബെഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്ര അനിഷ്ടം പ്രകടിപ്പിക്കുകയും മാപ്പർഹിക്കാത്ത കാര്യമാണ് അഭിഭാഷകൻ ചെയ്തതെന്ന് പറയുകയും ചെയ്തു.
സുപ്രീംകോടതി ഉൾപ്പെടെയുള്ള കോടതികളിലെ വിചാരണ നടപടികൾ എല്ലാം തന്നെ ഇപ്പോൾ ഓൺലൈനിലാണ് നടക്കുന്നത്. കോടതി മുറിയിൽനിന്നു മാറി വീടുകളിൽ ഇരുന്നുകൊണ്ടു തന്നെ നടപടികളിൽ പങ്കുചേരുന്ന അഭിഭാഷകർ തങ്ങളുടെ പെരുമാറ്റ ചട്ടങ്ങൾ ലംഘിക്കുന്നത് ആദ്യമായല്ല. ഒരു ഓൺലൈൻ ഹിയറിങ്ങിനിടെ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പുകവലിക്കുന്നത് കണ്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു.
രാജസ്ഥാൻ ഹൈക്കോടതിയിൽ നടന്ന ഓൺലൈൻ ഹിയറിങ്ങിൽ ഒരു അഭിഭാഷകൻ ഹാജരായത് കൈയില്ലാത്ത ബനിയൻ ധരിച്ചുകൊണ്ടാണ്. അഭിഭാഷകൻ്റെ പെരുമാറ്റത്തിൽ രോഷം പ്രകടിപ്പിച്ച കോടതി വീഡിയോ കോൺഫറൻസിലൂടെ കോടതി കൂടുന്ന സമയത്തും അഭിഭാഷകർ യൂണിഫോമിൽത്തന്നെ ഹാജരാകണമെന്ന് ഉത്തരവിട്ടിരുന്നു. അഭിഭാഷകൻ ശരിയാംവണ്ണം യൂണിഫോമിൽ വരാതിരുന്നതിനാൽ കോടതി നടപടികൾ മാറ്റിവെയ്ക്കുകയും ചെയ്തു. ഓൺലൈൻ ഹിയറിങ്ങിനിടെ പുകവലിച്ചതിന് പിടിക്കപ്പെട്ട ഒരു അഭിഭാഷകന് ഗുജറാത്ത് ഹൈക്കോടതി 10,000 രൂപ പിഴ ചുമത്തിയിരുന്നു.
ചട്ടപ്രകാരം ധരിക്കേണ്ട വസ്ത്രങ്ങൾ ധരിച്ചും കോടതി മുറിയിലെ പെരുമാറ്റച്ചട്ടങ്ങൾ അതേപടി പാലിച്ചും വേണം അഭിഭാഷകർ ഓൺലൈൻ കോടതിയിൽ ഹാജരാകേണ്ടതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.