ആഭ്യന്തരമന്ത്രി അമിത്ഷാ എയിംസിൽ
Amit Shah
കഴിഞ്ഞയാഴ്ച കോവിഡ്-19 നെഗറ്റീവ് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അമിത്ഷായെ, കോവിഡാനന്തര ചികിത്സയ്ക്കായി ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് നാല് ദിവസമായി ആഭ്യന്തരമന്ത്രിക്ക് കടുത്ത ക്ഷീണവും ശരീരവേദനയും അനുഭവപ്പെടുന്നതായി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. Amit Shah
“കഴിഞ്ഞ മൂന്ന് നാല് ദിവസമായി ആഭ്യന്തര മന്ത്രിക്ക് കടുത്ത ക്ഷീണവും ശരീരവേദനയും അനുഭവപ്പെടുന്നുണ്ട്. അദ്ദേഹത്തിൻ്റെ കോവിഡ്-19 പരിശോധനാ ഫലം നെഗറ്റീവാണ്.
കോവിഡാനന്തര പരിചരണത്തിനായാണ് എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം സുഖമായിരിക്കുന്നു. ആശുപത്രിയിൽനിന്ന് ജോലി തുടരുകയാണ്,” എയിംസ് മാധ്യമ, പ്രോട്ടോക്കോൾ വിഭാഗം ചെയർപേഴ്സൺ ഡോ. ആരതി വിജ് പ്രസ്താവനയിൽ പറഞ്ഞു.
55-കാരനായ അമിത്ഷായെ കഴിഞ്ഞയാഴ്ചയാണ് ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയായ മേദാന്തയിൽനിന്ന്, കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്തത്. ഡോക്ടർമാരുടെ ഉപദേശപ്രകാരം താൻ കുറച്ചു ദിവസം കൂടി ഹോം ഐസൊലേഷനിൽ കഴിയുകയാണെന്ന്
ആഗസ്റ്റ് 14-ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പിറ്റേന്ന് അദ്ദേഹം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കുകയും ഔദ്യോഗിക വസതിയിൽ ദേശീയ പതാക ഉയർത്തുകയും ചെയ്തു.
മൂന്നാഴ്ച മുമ്പ് നടന്ന മന്ത്രിസഭാ യോഗത്തിലും ആഭ്യന്തരമന്ത്രി പങ്കെടുത്തിരുന്നു. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്, ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്കിയത് പ്രസ്തുത യോഗത്തിലാണ്. സാമൂഹിക അകലം ഉൾപ്പെടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് മന്ത്രിസഭായോഗം നടന്നതെന്നാണ് ഔദ്യോഗിക വിവരം.