ബ്രിട്ടനിൽനിന്ന് ബഹിരാകാശത്തേക്ക് അയച്ച സമോസ ഫ്രാൻസിൽ ക്രാഷ്ലാൻഡ് ചെയ്തു
Britain
ബ്രിട്ടനിലെ ഒരു ഭക്ഷണശാല ബഹിരാകാശത്തേക്ക് വിക്ഷേപിച്ച സമോസ ഫ്രാൻസിൽ ക്രാഷ്ലാൻഡു ചെയ്തു. നീരജ് ഗാഥർ എന്ന യുവാവാണ് രസകരമായ ഈ പരീക്ഷണത്തിൽ കൗതുകം കണ്ടെത്തിയത്. ആദ്യ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ട നീരജ് തൻ്റെ മൂന്നാമത്തെ ശ്രമത്തിലാണ് ഒരു ഹീലിയം ബലൂണിൽ കയറ്റി തൻ്റെ സമോസയെ ബഹിരാകാശത്തേക്ക് അയച്ചത്. യു കെ യിലെ ചായ് വാല എന്ന ഇന്ത്യൻ റസ്റ്റൊറൻ്റിൻ്റെ ഉടമയായ നീരജ് ഗാഥറിൻ്റെ വളരെക്കാലമായുള്ള ആഗ്രഹമാണ് രുചികരമായ സമോസയെ എങ്ങിനെയെങ്കിലും സ്പേസിൽ എത്തിക്കണം എന്നത്. ബാത്തിലെ ഹൈ റാങ്കിങ്ങ് റസ്റ്റൊറൻ്റുകളിൽ ഒന്നാണ് ചായ് വാല.Britain
ബഹിരാകാശത്തേക്ക് സമോസയെ അയയ്ക്കുകയെന്ന ആശയം ഉദിച്ചപ്പോൾ ചുറ്റിലും സന്തോഷം പകരാനാണ് താൻ ആഗ്രഹിച്ചതെന്ന് നീരജ് പറഞ്ഞു. ഒരിക്കൽ ഒരു തമാശയ്ക്ക് വേണ്ടിയാണ് സമോസയെ ബഹിരാകാശത്തേക്ക് പറഞ്ഞുവിടുമെന്ന് പറഞ്ഞത്. ഈ ഇരുണ്ട കാലത്ത് ചിരിക്കാനുള്ള ഒരു വകയായാണ് അതിനെ കണ്ടത്.
എന്നാൽ പിന്നീടൊരു ശ്രമം നടത്തി നോക്കാൻ തീരുമാനിച്ചു. പ്രിയപ്പെട്ട ലഘുഭക്ഷണം ബഹിരാകാശത്തേക്ക് വിക്ഷേപിക്കാൻ ഹീലിയം ബലൂണുകളാണ് ഉപയോഗിച്ചത്. ശരിയാവാൻ മൂന്ന് ശ്രമങ്ങളെടുത്തു. ആദ്യത്തെ ശ്രമത്തിൽ ഹീലിയം ബലൂണുകൾ കൈകളിൽനിന്ന് തെന്നിപ്പോയി. രണ്ടാമത്തെ തവണയാകട്ടെ വേണ്ടത്ര ഹീലിയം ഇല്ലാത്തതിനാൽ ശ്രമം പാളിപ്പോയി. പക്ഷേ മൂന്നാം തവണ ഏറെക്കുറെ അവിടെവരെ എത്തി- അദ്ദേഹം പറഞ്ഞു.
ഗോ പ്രോ ക്യാമറയും ജിപിഎസ് ട്രാക്കറും ഘടിപ്പിച്ചാണ് ബലൂൺ പറത്തിയത്. സമോസയുടെ ബഹിരാകാശ യാത്ര ആദ്യാവസാനം ട്രാക്ക് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും ജിപിഎസ് തകരാറിലായതോടെ അത് നടന്നില്ല. എന്തായാലും ഫ്രാൻസിൽ ക്രാഷ്ലാൻ്റ് ചെയ്ത ബലൂണിനെ സോഷ്യൽ മീഡിയയുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്.ഇൻസ്റ്റഗ്രാമിലൂടെ നൽകിയ സന്ദേശമാണ് ബലൂണിനെ കണ്ടെത്താൻ ഇടയാക്കിയത്. ആക്സൽ മാത്തോൺ എന്ന ഇൻസ്റ്റഗ്രാം യൂസറാണ് പിക്കാർഡിയിലെ ഒരു വയലിൽ മരച്ചില്ലകളിൽ കുടുങ്ങിക്കിടക്കുന്ന ഹീലിയം ബലൂണും അതിനോട് ചേർത്ത് കെട്ടിയ സമോസ പാക്കറ്റും കണ്ടെത്തിയത്. ഒരു നിധിവേട്ട പോലെ രസകരമായിരുന്നു സംഭവമെന്ന് മാത്തോൺ പറഞ്ഞു.