ആരോഗ്യനില മോശം, ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബെ രാജിവെച്ചേക്കും
shinzo abe
ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബെ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആരോഗ്യനില മോശമായതാണ് പ്രധാനമന്ത്രി സ്ഥാനം വിട്ടൊഴിയാനുള്ള ആലോചനയ്ക്ക് പിന്നിലെന്ന് പറയപ്പെടുന്നു. സ്ഥിതി മോശമാണെന്നും, പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും, സർക്കാരിന് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആബെ ആഗ്രഹിക്കുന്നില്ലെന്നും ജാപ്പനീസ് നാഷണൽ ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു.shinzo abe
വർഷങ്ങളായി വൻകുടലിൽ പുണ്ണ് എന്ന രോഗാവസ്ഥയുമായി ആബെ മല്ലടിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. കാലാവധി തീരുംവരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. 2021 സെപ്റ്റംബർ വരെയാണ് അദ്ദേഹത്തിൻ്റെ കാലാവധി.
ജപ്പാനിൽ തുടർച്ചയായി ഏറ്റവുമധികം കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച നേതാവാണ് ഷിൻസൊ ആബെ. 2012 ഡിസംബറിലാണ് അദ്ദേഹം രണ്ടാമതും അധികാരത്തിലേറിയത്. അരനൂറ്റാണ്ടു മുമ്പ് അമ്മാവൻ ഈസാകു നാറ്റോ സ്ഥാപിച്ച റെക്കോഡാണ് അദ്ദേഹം മറികടന്നത്. പുതുക്കിയ ധനനയത്തിലൂടെയും ചെലവ് പരിഷ്കാരത്തിലൂടെയും പ്രധാനമന്ത്രി മുന്നോട്ട് വെച്ച “ആബെനോമിക്സ്” വഴി രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെ പുനരുജ്ജീവിപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റാതെയാവും, അധികാരം ഒഴിയുകയാണെങ്കിൽ അദ്ദേഹത്തിൻ്റെ മടക്കം എന്ന് വിലയിരുത്തപ്പെടുന്നു. പാർട്ടിയിലെ അഴിമതിയും വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്തതിലെ വീഴ്ചകളും പ്രതിച്ഛായയിൽ ഏറെ മങ്ങലേല്പിച്ച സമയത്താണ് രാജി നീക്കം എന്നതും ശ്രദ്ധേയമാണ്.