നാഗാലാൻഡിൽ നായ മാംസം നിരോധിച്ചു
Dog meat
നായ മാംസത്തിൻ്റെ വിൽപനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈനിലൂടെ ഉയർന്നുവന്ന സംവാദങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ നാഗാലാൻഡിൽ നായ ഇറച്ചിയുടെ ഇറക്കുമതി, വിപണനം, വില്പന എന്നിവ നിരോധിച്ചു. പാകം ചെയ്തതും ചെയ്യാത്തതുമായ ഇറച്ചി വിൽപന നിരോധിച്ചിട്ടുണ്ട്. Dog meat
ദിമാപൂരിലെ മത്സ്യ-മാംസ ചന്തയിൽ നിന്നുള്ള ചിത്രങ്ങളാണ് വ്യാപകമായി പ്രചരിച്ചത്.കയറുകൊണ്ട് വായ മൂടിക്കെട്ടി, ചാക്കുകളിൽ തൂക്കിയിട്ട്, അനങ്ങാനാവാത്ത നിലയിലായിരുന്നു നായ്ക്കൾ. ഇതിനിടെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ എന്ന സംഘടന സർക്കാരിനെ സമീപിച്ച് സംസ്ഥാനത്ത് നായ ഇറച്ചി വ്യാപാരം നിരോധിക്കണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു.
സംസ്ഥാനത്ത് നായ ഇറച്ചി വിൽപനയും കള്ളക്കടത്തും ഉപഭോഗവും നിരോധിക്കുന്നതിനും കർശനമായ മൃഗക്ഷേമ നിയമങ്ങൾ ഉറപ്പാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാഗാലാൻഡ് സർക്കാരിനോട് അഭ്യർഥിച്ചതായി സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
നായ ഇറച്ചി കച്ചവടത്തിനെതിരെ 2016 മുതൽ ഈ സംഘടന രംഗത്തുണ്ട്. മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് നാഗാലാൻഡിലേക്ക് രഹസ്യമായി നായ ഇറച്ചി കടത്തുന്നതായി സ്വന്തം നിലയിലുള്ള അന്വേഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു. പശ്ചിമ ബംഗാളിൽനിന്നു പോലും കശാപ്പിനായി നായ്ക്കളെ കൊണ്ടുവരുന്നതായി 2016-ൽ തന്നെ സർക്കാരിന് പരാതി നല്കിയിരുന്നു.
മേരി കോം സിനിമയുടെ സംവിധായകൻ ഒമുങ് കുമാർ അടക്കം നായ മാംസ വിൽപനയ്ക്കെതിരെയുള്ള ഓൺലൈൻ കാമ്പെയ്നിൽ പങ്കെടുത്തിരുന്നു. നിരോധന ആവശ്യം മുൻനിർത്തിയുള്ള ഇമെയ്ൽ പ്രചാരണവും നടന്നിരുന്നു.
സംസ്ഥാനത്തെ ചില സമുദായങ്ങൾക്കിടയിൽ നായ മാംസം വിശിഷ്ട വിഭവമായാണ് കണക്കാക്കപ്പെടുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 371 (എ) പ്രകാരം നാഗാലാൻഡിന് പ്രത്യേക ഇളവുകളുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ പരമ്പരാഗത രീതികളെ സംരക്ഷിക്കുന്ന പ്രസ്തുത അനുച്ഛേദം, പാർലമെൻ്റ് പാസാക്കിയ പൊതു നിയമങ്ങളിൽ നിന്ന് പ്രത്യേക ഇളവ് അനുവദിക്കുന്നതാണ്.