Movie prime

ഓണ്‍ലൈന്‍ പഠനം: പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് 

 
കുട്ടികള്‍ക്കായി എല്ലാ പൊതു കേന്ദ്രങ്ങളിലും ലാപ്‌ടോപ്പോ, കമ്പ്യൂട്ടറോ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തില്‍ വീഴ്ച വരാതിരിക്കാന്‍ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പുവരുത്തുന്നതിനും റീചാര്‍ജ്ജ് സൗകര്യമടക്കം ഏര്‍പ്പാടാക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ഈ അധ്യയനവര്‍ഷം പൂര്‍ണമായും പട്ടികവര്‍ഗ ഉപപദ്ധതി പണ്ടില്‍ നിന്നും തുക വിനിയോഗിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

കുട്ടികള്‍ക്കായി എല്ലാ പൊതു കേന്ദ്രങ്ങളിലും ലാപ്‌ടോപ്പോ, കമ്പ്യൂട്ടറോ ഉറപ്പാക്കണമെന്നും വൈദ്യുതി ഇല്ലാത്തിടങ്ങളില്‍ കെ എസ് ഇ ബിയുടെ സഹായത്തോടെയോ, അനര്‍ട്ട് മുഖേനയോ വൈദ്യുതി ലഭ്യത ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനായി പട്ടികവര്‍ഗ ഉപപദ്ധതി വിഹിതമോ, തനത് ഫണ്ടോ വിനിയോഗിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.    

പട്ടികവര്‍ഗ വകുപ്പ് ഇതിനകം തന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തതും സൗകര്യങ്ങള്‍ തീരെയില്ലാത്തതുമായ കുട്ടികളെയും സങ്കേതങ്ങളെയും തിട്ടപ്പെടുത്തിയിട്ടുണ്ട്. പഠനത്തിനായി കമ്പ്യൂട്ടര്‍ ലഭിക്കാത്ത പട്ടിവര്‍ഗ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് കൈറ്റ് വഴി ആവശ്യാനുസരണം ലാപ്‌ടോപ്പും ടാബ്ലെറ്റുകളും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി.

ഓരോ വിദ്യാര്‍ത്ഥിക്കും പഠനത്തിനാവശ്യമായ കമ്പ്യൂട്ടര്‍ സൗകര്യവും ഇന്റര്‍നെറ്റും ലഭ്യമാക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ പൊതുകേന്ദ്രങ്ങള്‍ സജ്ജമാക്കി പഠനം ഉറപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ പട്ടിവര്‍ഗ ഉപപദ്ധതി വിഹിതമോ തനത് ഫണ്ടോ വിനിയോഗിച്ച് വാങ്ങി നല്‍കണം. ഇതിനാവശ്യമായ സ്‌പെസിഫിക്കേഷന്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കണം. പഠനാവശ്യത്തിന് വേണ്ട ടെലിവിഷന്‍, വൈദ്യുതി കണക്ഷന്‍, കേബിള്‍ കണക്ഷന്‍ തുടങ്ങിയവയുടെ തകരാറുകള്‍ പരിഹരിക്കാന്‍ സന്നദ്ധസേവകരെ തയ്യാറാക്കി നിര്‍ത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.