ഇഐഎ-2020 മാരക നിയമമെന്ന് നടി പാർവതി; പിൻവലിക്കണം എന്ന ആവശ്യമുന്നയിച്ച് കേന്ദ്രത്തിന് കത്തെഴുതി
parvathy thiruvoth
പരിസ്ഥിതി ആഘാത വിലയിരുത്തൽ(ഇഐഎ) വിജ്ഞാപനത്തോടുള്ള എതിർപ്പ് ചൂണ്ടിക്കാട്ടി നടി പാർവതി തിരുവോത്ത് കേന്ദ്ര സർക്കാരിന് കത്തയച്ചു. വിജ്ഞാപനം ഉടൻതന്നെ പിൻവലിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിൽ പ്രാദേശിക ഭാഷകളിൽ കരട് പ്രസിദ്ധീകരിക്കാത്തതിലുള്ള രൂക്ഷമായ വിമർശനമുണ്ട്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സെക്രട്ടറിക്ക് അയച്ച കത്തിലാണ് പാർവതി ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായി കരട് പ്രസിദ്ധീകരിച്ചതിനെ വിമർശിക്കുന്നത്.parvathy thiruvoth
കരട് വിജ്ഞാപനം മാർച്ചിലാണ് പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് 11 വരെ പൊതു നിർദേശങ്ങൾ ക്ഷണിക്കുകയും ചെയ്തു. അപകടകരമായ നിരവധി വ്യവസായങ്ങൾക്ക് നിർബന്ധമായിരുന്ന ലൈസൻസ് വേണ്ടെന്ന് വെച്ചത് വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ തുടരുമെന്നും, പരിസ്ഥിതി മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് തുടർന്നും ശിക്ഷ നൽകുമെന്നും പറഞ്ഞാണ് സർക്കാർ ഈ നീക്കത്തെ ന്യായീകരിക്കുന്നത്.
തലമുറകൾക്കിടയിലെ സമത (intergenerational equality) സുപ്രധാന വിഷയമായതിനാൽ മുൻകരുതൽ തത്വമാണ് (precautionary principle) ഇക്കാര്യത്തിൽ നമ്മെ മുന്നോട്ടു നയിക്കേണ്ടത് എന്ന് പാർവതി കത്തിൽ പറയുന്നു. വിജ്ഞാപനത്തിന് പരസ്പരബന്ധിതമായ ഒട്ടേറെ പ്രത്യാഘാതങ്ങൾ ഉണ്ട്. അതിനാൽ മുൻകരുതൽ തത്ത്വമാണ് നമുക്ക് ഇക്കാര്യത്തിൽ വഴികാട്ടിയാവേണ്ടത്.
കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവനേയും, ഉറ്റവരുടേയും ഉടയവരുടേയും അതിജീവനത്തേയും ചൊല്ലി ജനങ്ങളെല്ലാം ആശങ്കയിലായ നേരത്ത്, ആശയ വിനിമയ സംവിധാനങ്ങൾ പോലും തടസ്സപ്പെട്ടിരിക്കുന്ന കാലത്ത്, വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ, പ്രാദേശിക ഭാഷകളിൽ ജനങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിൽ പ്രസിദ്ധപ്പെടുത്താതെയാണ് നിയമം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നത്. രാജ്യത്തെ വനം പരിസ്ഥിതി മന്ത്രാലയത്തിന് ജനങ്ങളുടെ പൊതു ക്ഷേമത്തിൽ യാതൊരു ഉത്കണ്ഠയുമില്ലെന്നാണോ നാം മനസ്സിലാക്കേണ്ടത് എന്ന് പാർവതി ചോദിക്കുന്നു.
പരിസ്ഥിതി, വനങ്ങൾ, പ്രകൃതിവിഭവങ്ങൾ എന്നിവ സംരക്ഷിക്കുന്നതും ദരിദ്രരുടെയും തൊഴിലാളിവർഗത്തിന്റെയും ഉന്നമനം ലക്ഷ്യമിടുന്നതും ജനാധിപത്യപരമായി ഉരുത്തിരിഞ്ഞു വരുന്നതുമായ നിയമങ്ങളാണ് നമുക്ക് വേണ്ടത്. നിയമനിർമാണം വെറും ആചാരമല്ല. വിജ്ഞാപനത്തിന്റെ സങ്കീർണതയെക്കുറിച്ച് അഭിപ്രായപ്പെട്ട എല്ലാവരും തന്നെ ഇതൊരു ഭീകര നിയമമാണെന്ന് അഭിപ്രായപ്പെട്ട കാര്യം അവർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ പരിസ്ഥിതിയെയും വനങ്ങളെയും നശിപ്പിക്കുന്നതും മനുഷ്യാവകാശങ്ങളെ പരിഹസിക്കുന്നതുമാണ് വിജ്ഞാപനമെന്ന് കത്തിലുണ്ട്.
വികസന പ്രവർത്തനങ്ങളുടെ പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെ ശരിയായ രീതിയിൽ വിലയിരുത്തുന്ന നിയമമാണ് നമുക്കാവശ്യം എന്ന് അഭിപ്രായപ്പെടുന്ന പാർവതി നിലവിലെ വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു.