30 ഇന്ത്യൻ നഗരങ്ങളിൽ 2050-ഓടെ ജല പ്രതിസന്ധിയെന്ന് ഡബ്ല്യു ഡബ്ല്യു എഫ്, പട്ടികയിൽ കോഴിക്കോടും
Water Scarcity
2050-ഓടെ രാജ്യത്ത് 30 നഗരങ്ങളിൽ ജല പ്രതിസന്ധി (വാട്ടർ റിസ്ക്) നേരിടേണ്ടിവരുമെന്ന് വേൾഡ് വൈഡ് ഫണ്ട് (ഡബ്ല്യു ഡബ്ല്യു എഫ്) പഠനം. കോഴിക്കോട് ഉൾപ്പെടുന്ന പട്ടികയിൽ ജയ്പൂർ, ഇൻഡോർ, അമൃത് സർ, പുണെ, കൊൽക്കത്ത, ശ്രീനഗർ, വിശാഖപട്ടണം, ബെംഗളൂരു, മുംബൈ തുടങ്ങി മുപ്പതോളം ഇന്ത്യൻ നഗരങ്ങളാണ് ഉള്ളത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും അതുമായി പൊരുത്തപ്പെടാനും അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നാണ് വേൾഡ് വൈഡ് ഫണ്ട് പഠനം പറയുന്നത്.
ലോകത്തിലെ പല നഗരങ്ങളെയും ജല പ്രതിസന്ധി ഇതിനോടകം ബാധിച്ചുകഴിഞ്ഞിട്ടുണ്ട്. ലോകമെമ്പാടുമുള്ള നഗരങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾ നേരിടാനിരിക്കുന്ന പ്രതിസന്ധിയെപ്പറ്റിയാണ് ഡബ്ല്യു ഡബ്ല്യു എഫിന്റെ പുതിയ വാട്ടർ റിസ്ക് അവലോകനം മുന്നറിയിപ്പ് നൽകുന്നത്.
ഡബ്ല്യു ഡബ്ല്യു എഫ് വാട്ടർ റിസ്ക് വിലയിരുത്തൽ പ്രകാരം
2050-ഓടെ ജല പ്രതിസന്ധി അധികരിക്കും. അതുമൂലം ഏറ്റവും വലിയ ദുരിതം നേരിടേണ്ടിവരുന്നത് 100 നഗരങ്ങളിലെ കുറഞ്ഞത് 350 ദശലക്ഷം ആളുകൾക്കാണ്. പ്രധാനപ്പെട്ട ദേശീയ, ആഗോള സമ്പദ്‌വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നു. പ്രതിസന്ധി അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ ജനസംഖ്യ ഇപ്പോഴത്തെ 17 ശതമാനത്തിൽ നിന്ന് 2050- ഓടെ 51 ശതമാനമായി ഉയരും. ജക്കാർത്ത, ജോഹന്നാസ്ബർഗ്, ഇസ്താംബുൾ, ഹോങ്കോങ്ങ്, മക്ക, റിയോ ഡി ജനീറോ, ബീജിങ്ങ് പോലുള്ള ലോകത്തെ പല പ്രധാന നഗരങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ പരിസ്ഥിതിയുടെ ഭാവി അതിന്റെ നഗരങ്ങളിലാണെന്നും
രാജ്യം അതിവേഗം നഗരവൽക്കരിക്കപ്പെടുകയാണെന്നും ഡബ്ല്യു ഡബ്ല്യു എഫ് ഇന്ത്യ പ്രോഗ്രാം ഡയറക്ടർ സെജൽ വോറ പറഞ്ഞു.
വെള്ളപ്പൊക്കവും ജലദൗർലഭ്യവും മാറി മാറി അനുഭവപ്പെടുന്ന നിലവിലെ ദുഷിച്ച അവസ്ഥയിൽ നിന്ന് കരകയറാൻ നഗരങ്ങളിൽ പരിസ്ഥിതിക്ക് കരുതലും പരിഗണനയും നൽകുന്ന പരിഹാര മാർഗങ്ങൾ സ്വീകരിക്കേണ്ടിവരും. നീരൊഴുക്കുകളും തണ്ണീർത്തടങ്ങളും പുന:സ്ഥാപിക്കണം. നഗരങ്ങളുടെ ഭാവി പുനർ നിർണയിക്കാനും പുനർ വിഭാവനം ചെയ്യാനുമുള്ള അവസരമാണിത്.
വാട്ടർ സ്മാർട് നഗരങ്ങളാണ് നാം നിർമിക്കേണ്ടത്. നഗര ആസൂത്രണം, ആവാസവ്യവസ്ഥയുടെ പുന:സ്ഥാപനം, തണ്ണീർത്തട സംരക്ഷണം തുടങ്ങിയ കാര്യങ്ങൾ സംയോജിപ്പിച്ച് സംയോജിത നഗര ജല മാനേജുമെൻ്റിനുള്ള ചട്ടക്കൂട് രൂപീകരിക്കണം. ഇന്ത്യയിലെ സ്മാർട്ട് സിറ്റി സംരംഭങ്ങൾ അത്തരത്തിൽ രൂപകൽപന ചെയ്യേണ്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.