ഇന്ത്യയുമായുള്ള ഒരേയൊരു തർക്കം കശ്മീരെന്ന് ഇമ്രാൻഖാൻ
Imran Khan
കശ്മീർ വിഷയത്തിൽ മാത്രമാണ് ഇന്ത്യയുമായുള്ള തർക്കം നിലനിൽക്കുന്നതെന്നും അത് സംഭാഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. ശ്രീലങ്ക-പാകിസ്താൻ വാണിജ്യ നിക്ഷേപക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി. ഇമ്രാൻ ഖാന്റെ പ്രസ്താവനയോട് ഉടനടി പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം പാകിസ്താനാണെന്ന് അഭിപ്രായപ്പെട്ടു. Imran Khan
വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ ഉപഭൂഖണ്ഡത്തിന് ദാരിദ്ര്യത്തെ നേരിടാൻ കഴിയൂ എന്ന് സമ്മേളനത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു. 2018-ലാണ് തെഹ്രീക്ക് ഇൻ ഇൻസാഫ് പാർടി പാകിസ്താനിൽ അധികാരത്തിലെത്തുന്നതും ഇമ്രാൻഖാൻ പ്രധാനമന്ത്രിയാകുന്നതും.
താൻ അധികാരത്തിൽ വന്നയുടനെ അയൽരാജ്യമായ ഇന്ത്യയെ സമീപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. ഉപഭൂഖണ്ഡത്തിന്റെ വളർച്ചയ്ക്കുള്ള വഴി സംഭാഷണത്തിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുക എന്നതാണ്.എന്നാൽ ചർച്ചകൾ വിജയം കണ്ടില്ല.
“ഞാൻ വിജയിച്ചില്ല. എന്നാൽ ആത്യന്തികമായി വിജയിക്കുമെന്ന് ഉറപ്പാണ്. ഞാൻ ശുഭാപ്തി വിശ്വാസിയാണ്. വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതാണ് ദരിദ്രത്തെ നേരിടാനുള്ള ഏക മാർഗം,” അദ്ദേഹം വ്യക്തമാക്കി.
കശ്മീർ വിഷയം ചർച്ചയിലൂടെ പരിഹരിക്കുന്നതിൻ്റെ ഉത്തരവാദിത്തം പാകിസ്താനാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് എല്ലാവർക്കും അറിയാം. ഭീകരതയും ശത്രുതയും അക്രമവും വെടിഞ്ഞ അയൽരാജ്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
പാകിസ്താൻ പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ യാത്രയ്ക്കായി അദ്ദേഹത്തിൻ്റെ യാത്രാവിമാനത്തെ ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ പറക്കാൻ സർക്കാർ അനുവദിച്ചിരുന്നു. കോവിഡ് -19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ശ്രീലങ്ക സന്ദർശിക്കുന്ന ആദ്യത്തെ വിദേശ രാഷ്ട്രത്തലവനാണ് ഇമ്രാൻഖാൻ.