വാക്കുകളിൽ രാം, ഹൃദയത്തിൽ നാഥുറാം! കൈയിൽ പൂക്കൾ, കക്ഷത്തിൽ കത്തി! വൈറലായി പ്രശാന്ത് ഭൂഷൻ്റെ ട്വീറ്റ്
Prashant Bhushan
വാക്കുകളിൽ രാമനെയും ഹൃദയത്തിൽ നാഥുറാമിനെയും കൊണ്ടു നടക്കുന്നവരാണ് മോദി ഭക്തരെന്ന് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. മഹാത്മാ ഗാന്ധിയുടെ എഴുപത്തി മൂന്നാമത് രക്ത സാക്ഷിത്വ ദിനത്തിലാണ് സംഘപരിവാറിനെ കടന്നാക്രമിച്ചു കൊണ്ടുള്ള ട്വീറ്റ് ഭൂഷൺ നൽകിയത്. Prashant Bhushan
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗോഡ്സെ സിന്ദാബാദ് എന്ന ട്വീറ്റാണ് ഭക്തരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് പ്രശാന്ത് ഭൂഷൺ തൻ്റെ ട്വിറ്റർ സന്ദേശത്തിൽ കുറച്ചു. എന്നാൽ ഇതിനിടയിലും അവരുടെ നേതാക്കന്മാർ മഹാത്മാവിനെ കുറിച്ചുള്ള തങ്ങളുടെ അധര സേവനം വൃഥാ തുടരുകയാണ്. വാക്കുകളിൽ രാമനേയും ഹൃദയത്തിൽ നാഥുറാമിനെയും കൊണ്ടു നടക്കുന്നവരാണ് ഇവർ. കൈയിൽ പൂക്കൾ പിടിച്ച് കക്ഷത്തിൽ കത്തി ഒളിപ്പിച്ചു നടക്കുന്നവർ.
നിരവധിപേർ ഭൂഷൻ്റെ ട്വീറ്റിനോട് പ്രതികരിച്ചിട്ടുണ്ട്. ബി ജെ പി യുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യങ്ങളെ തുറന്നു കാട്ടുന്ന രീതിയിലാണ് പലരുടേയും പ്രതികരണങ്ങൾ. കർഷക സമരത്തോടുള്ള ഭരണ കൂടത്തിൻ്റെ സമീപനത്തെ നിരവധി പേർ വിമർശിക്കുന്നു.
ഗാന്ധിജിയെ വാഴ്ത്തിക്കൊണ്ടുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് കൂടി ചേർത്താണ് പലരുടേയും അഭിപ്രായ പ്രകടനങ്ങൾ.
ബാപ്പുവിന് ആദരാഞ്ജലികൾ അർപിച്ചു കൊണ്ടുള്ള തൻ്റെ ട്വീറ്റിൽ ഗാന്ധിയൻ ആശയങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രചോദിപ്പിക്കുന്നതെന്ന് മോദി പറയുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ഓരോ ഇന്ത്യക്കാരന്റെയും ക്ഷേമത്തിനും വേണ്ടി ജീവിതം ബലിയർപിച്ച മഹാത്മാവായിരുന്നു ഗാന്ധിജി. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലി നൽകിയ ലക്ഷക്കണക്കായ സ്ത്രീ പുരുഷന്മാരുടെ വീരോചിതമായ ത്യാഗങ്ങളെയാണ് രക്തസാക്ഷി ദിനത്തിൽ ഓർക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. നുണ പ്രചാരണങ്ങൾ കൊണ്ടും ഗുണ്ടാ ആക്രമണങ്ങൾ നടത്തിയും കർഷക സമരത്തെ അടിച്ചൊതുക്കാൻ ശ്രമിക്കുന്ന ഹിംസയുടെ പ്രചാരകർക്ക് അഹിംസയുടെ ഏറ്റവും വലിയ വക്താവും പ്രയോക്താവുമായിരുന്ന ഗാന്ധിജിയെ അനുസ്മരിക്കാൻ എന്താണ് അവകാശമെന്ന വിമർശനങ്ങളാണ് മോദിയുടെ ട്വീറ്റിനു കീഴിലുള്ളത്.