പതിനേഴുകാരനെ മർദിച്ച സംഘത്തിൽ ഉൾപ്പെട്ട വിദ്യാർഥികളിൽ ഒരാൾ ആത്മഹത്യ ചെയ്തനിലയിൽ
suicide
കളമശേരിയിൽ ലഹരിമരുന്ന് ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് പതിനേഴുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികളിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ. കളമശേരി ഗ്ലാസ് ഫാക്ടറി കോളനി നിവാസിയായ കൗമാരക്കാരനാണ് ആത്മഹത്യ ചെയ്തത്. പൊലീസിൻ്റെ ക്രൂര മർദനത്തിന് ഇരയായതിനെ തുടർന്നുള്ള മാനസിക സംഘർഷത്തിലാണ് വിദ്യാർഥി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. suicide
ലഹരിമരുന്ന് ഉപയോഗിക്കുന്ന വിവരം വീട്ടിൽ പറഞ്ഞു കൊടുത്തു എന്നാരോപിച്ചാണ് പതിനേഴുകാരനായ വിദ്യാർഥിയെ സുഹൃത്തുക്കൾ ക്രൂരമായി തല്ലിച്ചതച്ചത്. സംഘം ചേർന്ന് കുട്ടിയെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഷർട്ടൂരി നിർത്തി, ജനനേന്ദ്രിയത്തിൽ അടക്കം ചവിട്ടുന്നതും മുഖത്തടിക്കുന്നതും ശരീരത്തിലെമ്പാടും ചാടിച്ചവിട്ടുന്നതും ആയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മർദിച്ചവരും മർദനത്തിന് ഇരയായ കുട്ടിയും പ്രായപൂർത്തി ആവാത്തവരാണ്. നാല് കുട്ടികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നാലു പേരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും മൊഴിയെടുക്കുകയും ചെയ്തു. പിന്നീട് മാതാപിതാക്കൾക്കൊപ്പം പോകാൻ അനുവദിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള വകുപ്പുകളാണ് കുട്ടികൾക്കെതിരെ ചുമത്തിയിരുന്നത്.
പ്രായപൂർത്തിയാവാത്ത കുട്ടികളെ കൗൺസലിങ്ങിന് വിധേയമാക്കാനോ, ചെയ്ത തെറ്റിൻ്റെ ഗൗരവം ബോധ്യപ്പെടുത്തി തെറ്റിൽ നിന്ന് പിന്തിരിപ്പിക്കാനോ, അർഹിക്കുന്ന ശിക്ഷാ നടപടികൾ സ്വീകരിച്ച് അവരെ നേരായ ജീവിത വഴിയിലേക്ക് തിരിച്ചുവിടാനോ ശ്രമിക്കേണ്ടതിന് പകരം അതിക്രൂരമായി തല്ലിച്ചതയ്ക്കുകയും തെളിയാത്ത കേസുകൾ എല്ലാം തലയിൽ കെട്ടിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് പൊലീസ് ചെയ്തതെന്ന് ആത്മഹത്യ ചെയ്ത കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.
തെറ്റുതിരുത്തി മെച്ചപ്പെട്ട മനുഷ്യരാകാനല്ല, കൂടുതൽ ക്രിമിനലുകളാകാനുള്ള വഴിയാണ് പൊലീസ് ഒരുക്കുന്നത്. മർദിക്കുമ്പോൾ പ്രായം പോലും പരിഗണിച്ചില്ല. അതിക്രൂരമായ മർദനം ഏറ്റതിൻ്റെ ആഘാതത്തിലും ജീവിതം ഇല്ലാതായി എന്ന കടുത്ത മാനസിക സംഘർഷത്തിലുമാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം.