മുത്തലാഖ് ബിൽ കുടുംബ ബന്ധങ്ങളുടെ തകർച്ചയിലേക്ക് നയിക്കും: എ എം ആരിഫ്
മുത്തലാഖ് ബിൽ രാജ്യസഭയുടെ കടമ്പയും കടന്ന് രാഷ്ട്രപതിയുടെ കൈകളിലേക്ക്. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. മുത്തലാഖ് ക്രിമിനൽ കുറ്റമാകുന്നതോടെ പ്രതിക്ക് മൂന്ന് വർഷം തടവും ശിക്ഷയും ലഭിക്കാം. മുത്തലാഖ്, എൻ ഐ എ ഭേദഗതി ബിൽ തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച കേരളത്തിന്റെ ഏക ഇടത് എം പി എ.എം.ആരിഫ് തന്റെ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കുന്നു.
മുത്തലാഖ് ബില്ലിനെ എതിർക്കുന്നതിനു കാരണം?
മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ബില്ല് പാസാവുന്നതോടെ ഏതൊരു സ്ത്രീക്കും കള്ളപരാതി കൊടുത്ത് ഭർത്താവിനെ ജയിലിലിടാനുള്ള സാഹചര്യം കൂടിയാണ് ഒരുങ്ങുന്നത്. കുടുംബപ്രശ്നങ്ങളുടെ പേരിൽ കേസെടുത്ത് ജയിലിലിടാനാവില്ലെന്ന് സുപ്രീം കോടതി മുൻപ് പറഞ്ഞിട്ടുള്ളതും ഓർക്കണം. മുസ്ലീം കുടുംബബന്ധങ്ങളുടെ തകർച്ചയിലേക്കാണ് ഈ ബിൽ നയിക്കുക. കള്ളപ്പരാതിയിന്മേൽ കുടുംബങ്ങളെ തകർക്കാനുള്ള പ്രോത്സാഹനമാണ് ബില്ലിനെ അനുകൂലിക്കുന്നവർ നൽകുന്നത് എന്നതിൽ സംശയമില്ല.
സുപ്രീം കോടതി വിധി രാജ്യത്തിന്റെയാകെ നിയമമാണ് എന്നിരിക്കെ ഇപ്പോൾ ഇങ്ങനെയൊരു ബില്ലിന്റെ ആവശ്യമെന്താണെന്ന് മനസിലാകുന്നില്ല. മറ്റു മത വിഭാഗങ്ങളുടെ വിവാഹ സംബന്ധമായ നിയമങ്ങൾ സിവിൽ നിയമത്തിന്റെ പരിധിയിൽ വരുമ്പോൾ, മുത്തലാഖ് വിഷയം ക്രിമിനൽ നിയമത്തിന്റെ പരിധിയിലാണ് വരുന്നത്. ഭാര്യയുടെ പരാതി പോലും വേണ്ട, ഭാര്യയുടെ ബന്ധുവിന്റെ പരാതിയിൽ പോലും കേസെടുക്കാനും ജയിലിലിടാനും വ്യവസ്ഥകൾ ഉണ്ട്. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ട്. വിവാഹ ബന്ധം വേർപെടുത്തിയാലും ജീവനാംശം കിട്ടാൻ അർഹതയുള്ള ഭാര്യയ്ക്ക് ജയിലിൽ കിടക്കുന്ന ഭർത്താവിൽ നിന്ന് എങ്ങനെ ജീവനാംശം ലഭിക്കുമെന്നതും ഒരു പ്രശ്നമാണ്.
പാർലമെന്റിൽ ഒറ്റയാൾ പോരാട്ടം?
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്നു ഭയക്കുന്ന എൻ ഐ എ ബില്ലിലെ ഭേദഗതിക്കെതിരെ സഭയിൽ ചൂടേറിയ ചർച്ച നടന്നെങ്കിലും വോട്ടെടുപ്പ് നടന്നപ്പോൾ കോൺഗ്രസും മുസ്ലിം ലീഗും ഡി.എം.കെയുമടക്കമുള്ള കക്ഷികൾ എതിർപ്പ് രേഖപ്പെടുത്താൻ തയ്യാറായില്ല. കേരളത്തിൽ നിന്ന് ഞാൻ മാത്രമാണ് ബിൽ ഭേദഗതിയോടുള്ള എതിർപ്പ് വോട്ടിലൂടെ പ്രകടിപ്പിച്ചത്. സ്റ്റേറ്റ് സ്പോൺസർ ചെയ്യുന്ന ഭീകരവാദമാണ് എൻ ഐ എ ഭേദഗതി ബിൽ. മൗലികാവകാശങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടതിന്റെ പേരിൽ പിൻവലിക്കേണ്ടി വന്ന “ടാഡ’യ്ക്കു സമാനമാണ് ഈ ബില്ല്.
ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരെ വ്യാജകേസുകളിൽ കുടുക്കുകയും വിചാരണാ തടവുകാരായി ജയിലിലടച്ച് വർഷങ്ങൾ പാഴാക്കുകയും ചെയ്യുന്നു എന്ന ആരോപണം എൻ.ഐ.എക്കെതിരെ നിലനിൽക്കുമ്പോഴാണ് അമിത് ഷാ പുതിയ ഭേദഗതിയുമായി രംഗത്തുവന്നത്. ഇതിനെതിരെ നിലപാടെടുക്കാൻ പോലും കോൺഗ്രസിന് സാധിക്കുന്നില്ല.ബില്ലിനെതിരെ വോട്ട് ചെയ്യുന്നത് ഭീകരതയ്ക്ക് ഒപ്പം നിൽക്കുന്നത് ആണെന്ന വ്യാഖ്യാനം നൽകാൻ ശ്രമിച്ച അമിത് ഷായുടെ ശിഷ്യന്മാർ സാമൂഹ്യ മാധ്യമങ്ങളിലും അതേ കുപ്രചരണം നടത്തിക്കൊണ്ടിരിക്കുന്നു. ഏത് കുറ്റവാളി ആണെങ്കിലും അവന് നിയമവും, ഭരണഘടനയും, അനുശാസിക്കുന്ന അവകാശങ്ങളും, മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്തേണ്ടത് ഇൻഡ്യയുടെ ജനാധിപത്യ ഭരണകൂടത്തിന്റെ ബാധ്യതയാണ്. അതിന് വിഘാതമായ നിയമ ഭേദഗതിയെ എതിർക്കുകയും, വോട്ട് ചെയ്യുകയുമാണ് ശരിയായ നിലപാട്.
കോൺഗ്രസ് ഉൾപ്പടെയുള്ളവർ എൻ ഐ എ ബില്ലിനെ അനുകൂലിച്ചത് എന്തുകൊണ്ടാവാം?
ആറിനെതിരെ 278 വോട്ടുകൾക്കാണ് അമിത് ഷായുടെ സ്വപ്ന ബിൽ ലോക്സഭയിൽ പാസായത്. സർക്കാർ കൊണ്ടുവരുന്ന ഭേദഗതി ബില്ലുകളിൽ സാധാരണഗതിയിൽ വോട്ടെടുപ്പ് നടക്കാറില്ല. ആൾ ഇന്ത്യാ മജ്ലിസെ ഇത്തിഹാദിൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) തലവൻ അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടതോടെയാണ് വോട്ടെടുപ്പ് ആവാമെന്ന് അമിത് ഷാ വ്യക്തമാക്കിയത്. വോട്ടെടുപ്പ് നടന്നാൽ ആരൊക്കെ ഭീകരതക്കെതിരെ നിലപാടെടുക്കുന്നു, ആരൊക്കെ ഒപ്പം നിൽക്കുന്നു എന്ന് വ്യക്തമാകുമെന്നും അമിത് ഷാ പറഞ്ഞു. ഇതോടെയാണ് കോൺഗ്രസും ഡി.എം.കെയും തൃണമൂൽ കോൺഗ്രസുമടക്കമുള്ള പാർട്ടികൾ പ്രതിസന്ധിയിലായത്. ഞാനുൾപ്പടെ ആറ് പേർ മാത്രം എതിർത്ത് വോട്ട് രേഖപ്പെടുത്തി. കെ. മുരളീധരൻ, ബെന്നി ബെഹനാൻ തുടങ്ങി കേരളത്തിൽ നിന്നുള്ള എം.പിമാരുടെ എതിർപ്പ് വകവെക്കാതെയാണ് കോൺഗ്രസ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ അടച്ചിട്ട മുറിയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസിന്റെ കേരള എം.പിമാർ എതിർപ്പുന്നയിച്ചെങ്കിലും വിലപ്പോയില്ല.
നിലവിൽ ഭീകര സംഘടനകൾ മാത്രമേ യു എ പി എ പരിധിയിൽ വന്നിരുന്നുള്ളൂ. പുതിയ ഭേദഗതി പ്രകാരം വ്യക്തികളും ഇതിന്റെ പരിധിയിൽ വരും. ഭീകരബന്ധം ഉണ്ട് എന്ന് സംശയം തോന്നുന്ന വ്യക്തികളെ ഭീകരരായി കണക്കാക്കി അവരെ അനന്തമായി ജയിലിലടയ്ക്കാനുള്ള ഭേദഗതി നിർദ്ദേശം വഴി, നിയമത്തെ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്. എൻ ഐ എ കേസുകൾ സാധാരണ സെഷൻസ് കോടതികളിലേക്ക് മാറ്റാനുള്ള നിർദ്ദേശം ഇത്തരം കേസുകളിൽ വലിയ കാലവിളംബം വരുത്തും.
വിവരാവകാശ നിയമത്തിനും കൂച്ചുവിലങ്ങ്?
വിവരാവകാശ കമ്മീഷനെ ഒതുക്കാൻ നിയമ ഭേദഗതിയോടെ അവതരിപ്പിച്ച ബില്ലിന് ലോക്സഭയിൽ സർക്കാരിന് അനുകൂലമായി 224 വോട്ട് ലഭിച്ചു. സി.പി.എമ്മിലെ രണ്ട് അംഗങ്ങളടക്കം ഒമ്പതുപേർ മാത്രം എതിർത്ത് വോട്ടു ചെയ്തു. ആഴ്ച്ചകൾക്ക് മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസും വിവരാവകാശ നിയമ പരിധിയിൽ വരുമെന്ന് കമീഷൻ ഉത്തരവിറക്കിയിരുന്നു. അതോടെ പ്രതികാര നടപടി മുറുക്കി. ഇങ്ങനെ ഓരോന്നോരോന്നായി അവർ ദുർബലമാക്കുകയാണ്.
പഞ്ചവൽസര പദ്ധതിയെ കൊന്ന് ആസൂത്രണ കമീഷനെ ഇല്ലാതാക്കി. ന്യൂനപക്ഷ കമീഷൻ, തെരഞ്ഞെടുപ്പ് കമീഷൻ, മനുഷ്യാവകാശ കമ്മീഷൻ എല്ലാത്തിനെയും നോക്കുകുത്തികളാക്കി. മനുഷ്യാവകാശ സംരക്ഷണ നിയമഭേദഗതിയിലൂടെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർമാന്റെ പ്രവർത്തന കാലാവധി വെട്ടിച്ചുരുക്കി. രാജ്യത്ത് തല്ലിക്കൊലകളും ബലാൽസംഗങ്ങളും അരങ്ങു തകർക്കുന്ന കാലത്ത് അവശേഷിക്കുന്ന മനുഷ്യാവകാശ ശബ്ദങ്ങൾ കൂടി അടിച്ചൊതുക്കപ്പെടുന്നത് ലക്ഷ്യമിട്ടുള്ള നീക്കമാണിത്. ഇപ്പോൾ നടക്കുന്ന തല്ലിക്കൊലകൾ അടക്കമുള്ളവ ജനങ്ങളിലേക്കെത്തിക്കുന്ന നവ മാധ്യമങ്ങളെക്കൂടി പൂട്ടിക്കെട്ടലാണ് അടുത്ത പണി. അതോടെ എന്തു സംഭവിച്ചാലും ഒന്നും ആരും അറിയാത്ത അവസ്ഥ വരും.