ജന്മദിനത്തിൽ മുഖ്യമന്ത്രിക്കൊപ്പം കാലുകൊണ്ട് സെൽഫിയെടുത്ത് പ്രണവ്
ഇരു കൈകളും ഇല്ലാത്ത യുവാവ് തന്റെ ജന്മദിനത്തിൽ മുഖ്യമന്ത്രിയെ കാണാനെത്തി. ആലത്തൂർ സ്വദേശിയായ ഭിന്നശേഷിക്കാരനും ചിത്രകാരനുമായ പ്രണവ് എന്ന യുവാവാണ് പിറന്നാൾ ദിനത്തിൽ രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ എത്തിയത്. ഇരു കൈകലും ഇല്ലാത്തതിനാൽ പ്രണവ് തന്റെ കാലുകൊണ്ട് മുഖ്യമന്ത്രിക്കൊപ്പം നിന്ന് സെൽഫിയെടുക്കുകയായിരുന്നു. തന്റെ ഫേസ് ബുക്ക് പേജിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഹൃദയ സ്പർശിയായ ഈ അനുഭവം പങ്കുവെച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്
രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവ് തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വന്നതായിരുന്നു അത്.
ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകൾ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയെയും സാക്ഷിനിർത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനൻ എം.എൽ.എയും കൂടെയുണ്ടായി.
സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് മറുപടി പറഞ്ഞു. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോൾ. കാൽ ഉപയോഗിച്ച് സെൽഫിയും എടുത്ത പ്രണവുമായി ഏറെനേരം സംസാരിച്ച ശേഷമാണ് സന്തോഷപൂർവം യാത്രയാക്കിയത്.